സഭയുടെ കടുത്ത പ്രതിഷേധം ഫലം കണ്ടു, കോതമംഗലം രൂപത മുൻ ബിഷപ്പിനെതിരെ വനംവകുപ്പ് എടുത്ത കേസ് പിൻവലിക്കാൻ തീരുമാനം
കൊച്ചി: കോതമംഗലം രൂപതയുടെ മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് എടുത്ത കേസ് പിൻവലിക്കാൻ തീരുമാനം. ആലുവ മൂന്നാർ രാജപാത തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ പേരിലെടുത്ത കേസ് പിൻവലിക്കാനാണ് തീരുമാനം. കേസ് പിൻവലിക്കാൻ തീരുമാനിച്ചത് സഭയുടെ കടുത്ത പ്രതിഷേധത്തിന്റെയും സമ്മർദ്ദത്തിന്റെയും പശ്ചാത്തലത്തിലാണ്. സമരത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസും പിൻവലിക്കാൻ തീരുമാനമുണ്ട്.
ആലുവ മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പഠിച്ച് റിപ്പോർട്ടും നൽകാൻ വനംവകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്ററെ ചുമതലപ്പെടുത്തി. തീരുമാനം നിയമമന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കാട്ടിലിനെതിരെ കേസ് കേസ് എടുത്തതിനെതിരെ പരസ്യ പ്രതിഷേധവുമായി കോതമംഗലം രൂപത രംഗത്ത് എത്തിയിരുന്നു. സഭ പ്രതിഷേധം കടിപ്പിക്കും എന്ന പശ്ചാത്തലത്തിലാണ് പ്രശ്നത്തിൽ നിയമ മന്ത്രി ഇടപെട്ടത്.
അതിനിടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കോതമംഗലം രൂപത അറിയിച്ചു. ആലുവ മൂന്നാർ രാജപാത തുറക്കാൻ നടപടി വേണമെന്നും രൂപത വികാരി ജനറൽ മോൺസിഞ്ഞോർ പയസ് മലയിൽക്കണ്ടത്തിൽ ആവശ്യപ്പെട്ടു.