ബന്ധുവീട്ടിലെത്തിയ മൂന്ന് വയസുകാരി കളിക്കുന്നതിനിടെ വീടിനടുത്തുള്ള പടുതാ കുളത്തിൽ വീണ് മരിച്ചു
തൊടുപുഴ: ബന്ധുവീട്ടിലെത്തിയ മൂന്ന് വയസുകാരി കളിക്കുന്നതിനിടെ പടുതാ കുളത്തിൽ വീണ് മരിച്ചു. തിരുവനന്തപുരം കൊച്ചുള്ളുർ ഗായത്രി വീട്ടിൽ രാജേഷ് ആനന്ദ് – ആശ കവിത ദമ്പതികളുടെ മകൾ ആരാധ്യയാണ് (മൂന്ന്) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ന് തൊടുപുഴയ്ക്കടുത്ത് കുമാരമംഗലത്തുള്ള ആശയുടെ കുടുംബ വീടായ സന്തോഷ് വില്ലയിലായിരുന്നു സംഭവം.
വീടിനുള്ളിൽ കളിക്കുന്നതിനിടെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മീൻ വളർത്തുന്ന പടുതാ കുളത്തിൽ കുട്ടി മുങ്ങിത്താഴുന്നത് കണ്ടത്. തുടർന്ന് ആശയുടെ സഹോദരൻ സന്തോഷ് ഉടൻ വെള്ളത്തിലിറങ്ങി കുട്ടിയെ പുറത്തെടുത്ത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.
മൃതദേഹം തിങ്കളാഴ്ച വൈകിട്ട് കുമാരമംഗലത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അതിഥി രാജേഷ് ഇരട്ട സഹോദരിയാണ്. പിതാവ് രാജേഷ് തിരുവനന്തപുരം ഐ.സ്.ആർ.ഒയിലും അമ്മ ആശ ഇന്ത്യൻ ഓവർസിസ് ബാങ്കിന്റെ തിരുവനന്തപുരം കീഴാറ്റിങ്ങൽ ശാഖയിലുമാണ് ജോലി ചെയ്യുന്നത്.
Read also: മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ പിന്നിൽ മറ്റൊരു ബൈക്ക് ഇടിച്ചു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു