വഖഫ് നിയമഭേദഗതിക്കെതിരായ പ്രതിഷേധം: ബംഗാളിൽ സ്ഥിതി നിയന്ത്രണ വിധേയം; പൊലീസ് ഇടപെടാൻ വൈകിയെന്ന് തൃണമൂൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വഖഫ് നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തുടർന്നുണ്ടായ സംഘർഷത്തിന് ശേഷം സ്ഥിതി നിയന്ത്രണ വിധേയമെന്ന് കേന്ദ്ര സേനകൾ. പലായനം ചെയ്തവർ മാൽഡയിലെ താൽക്കാലിക ക്യാമ്പുകളിൽ തുടരുകയാണ്. അതിനിടെ, പൊലീസ് ഇടപെടാൻ വൈകിയെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ ആരോപിച്ചു. അതേസമയം, ഹിന്ദുക്കൾക്ക് മമത ബാനർജി സംരക്ഷണം നൽകുന്നില്ലെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
അക്രമവുമായി ബന്ധപ്പെട്ട് 12 പേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആകെ എണ്ണം 150 ആയി. അഞ്ച് കമ്പനി ബിഎസ്‌എഫിനെ വിന്യസിച്ചതോടെ പുതിയ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഘർഷത്തിൽ ഇതുവരെ മൂന്നുപേർ മരിച്ചു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മറ്റിടങ്ങളിലേക്ക് സംഘർഷം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇതിനിടെ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ ത്രിപുരയിലും സംഘര്‍ഷമുണ്ടായി. ഉനകോട്ടി ജില്ലയിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം