ബൈക്ക് വാങ്ങിയത് ആഘോഷിക്കാൻ മൂന്ന് സുഹൃത്തുക്കളോടൊപ്പം കന്നിയാത്ര; ഓട്ടോറിക്ഷയിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു
കോയമ്പത്തൂർ: നിയന്ത്രണംവിട്ട ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കോയമ്പത്തൂരിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പെരിയ തൊട്ടിപ്പാളയം സ്വദേശി ആർ നകുലൻ (17), കാരമടൈ സ്വദേശികളായ വി വിധുൻ (16), പി. നിജു (22) എന്നിവരാണ് മരിച്ചത്. കാരമടൈ സ്വദേശിയായ വിനീത് (16) ഗുരുതര പരിക്കുകളോടെ ചിക്തസിയിലാണ്.
നിജു കഴിഞ്ഞ ദിവസം ഒരു സെക്കന്റ് ഹാന്റ് 400 സിസി ബൈക്ക് വാങ്ങിയിരുന്നു. സുഹൃത്തുക്കളായ കുട്ടികൾക്കൊപ്പം രാത്രി ഈ ബൈക്കിൽ ഭക്ഷണം കഴിക്കാൻ പോകാമെന്ന് ഇവർ പദ്ധതിയിട്ടു. നിജു വാഹനം ഓടിച്ചപ്പോൾ പ്രായപൂർത്തിയാവാത്ത മുന്ന് കുട്ടികളും പിന്നിലിരിക്കുകയായിരുന്നു. രാത്രി 10.30ഓടെയായിരുന്നു യാത്ര. ബൈക്കിന്റെ ആക്സിലറേറ്റർ മുഴുവനായി തിരിച്ച് ഓടിച്ച് നോക്കുകന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും എതിർവശത്തു നിന്ന് വന്ന ഓട്ടോറിക്ഷയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയും ചെയ്തു.
നകുലനും വിധുനും പരിക്ക് ഗുരുതരമായതിനാൽ അപ്പോൾ തന്നെ മരിച്ചു. നിജുവിനെ ഉടൻ മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. വിനീത് ഗുരുതര പരിക്കുകളോടെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോ ഓടിച്ചിരുന്ന ജി. ലിംഗേശ്വരന് (32) കാലിന് പൊട്ടലുണ്ട്. അപകട സമയം ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേർക്കും നിസാര പരിക്കുകളുണ്ട്.