ആദ്യ കേൾവിയിൽ എനിക്ക് ഇഷ്ടപ്പെട്ടു, അത് സിനിമയായി, ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്: മമ്മൂട്ടി
ബസൂക്ക റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സിനിമയെ കുറിച്ച് നടൻ മമ്മൂട്ടി. വീണ്ടും ഒരു നവാഗത സംവിധായകനൊപ്പം എത്തുകയാണെന്നും ഗെയിമിംഗ് പ്രമേയമായുള്ള പുതുമയുള്ള കഥയാണെന്നും മമ്മൂട്ടി പറയുന്നു. ആദ്യ കേൾവിയിൽ തനിക്ക് ഇഷ്ട്ടപ്പെട്ട സിനിമയാണിതെന്നും അദ്ദേഹം പറയുന്നു.
‘പ്രിയമുള്ളവരെ.. വീണ്ടും ഒരു നവാഗത സംവിധായകനൊടോപ്പം ഞാൻ എത്തുകയാണ്. ‘ഡിനോ ഡെന്നിസ് ‘ അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും. ഏപ്രിൽ 10ന് (നാളെ) ‘ബസൂക്ക’ തിയേറ്ററുകളിൽ എത്തും. ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ ; ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. അത് സിനിമയായി പരിണമിച്ചു. ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്. എപ്പോഴും പറയാറുള്ളത് പോലെ. പുതിയ ഓരോ സംവിധായകർക്കും പുതിയതെന്തോ പറയാനുണ്ടാകും. അതിനൊപ്പം ഞാനും നിങ്ങളും നമ്മളും.. സ്നേഹപൂർവ്വം മമ്മൂട്ടി’, എന്നാണ് മമ്മൂട്ടി കുറിച്ചത്.
സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ബസൂക്ക നിർമ്മിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ ബസൂക്ക മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ ആയാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിർണ്ണായകമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന് പേരുള്ള പോലീസ് ഓഫീസർ കഥാപാത്രമായാണ് ഗൗതം മേനോൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.