ഡെക്ലാൻ റൈസിന്‍റെ ഇരട്ടപ്രഹരം, ചാമ്പ്യൻസ് ലീഗിൽ റയലിനെ ഞെട്ടിച്ച് ആഴ്സണൽ; ബയേണിനെ വീഴ്ത്തി മിലാൻ
ലണ്ടൻ:ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ ഞെട്ടിച്ച് ആഴ്സണൽ.സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആഴ്സണലിന്റെ ജയം.രണ്ടാം പകുതിയിൽ 12 മിനിറ്റിന്‍റെ ഇടവേളയില്‍ ഡെക്ലാൻ റൈസ് നേടിയ തകർപ്പൻ ഫ്രീകിക്ക് ഗോളുകളാണ് ഗണ്ണേഴ്സിന് ആവേശ ജയം ഒരുക്കിയത്.
58,70 മിനുട്ടുകളിലായിരുന്നു ഡെക്ലാൻ റൈസിന്‍റെ ഗോളുകൾ.75-ാം മിനുട്ടിൽ മിഖേൽ മെറിനോയും ഗോൾ നേടിയതോടെ റയലിന്‍റെ പതനം പൂർണമായി. റയല്‍ ഗോള്‍ കീപ്പര്‍ തിബൗട്ട് കുര്‍ട്ടോയിസ് മിന്നും സേവുകളുമായി പലവട്ടം രക്ഷകനായെങ്കിലും റയലിന്‍റെ പതനം തടയാനായില്ല.ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷമായിരുന്നു ആഴ്സണലിന്‍റെ മൂന്നു ഗോളുകള്‍ രണ്ടാം പകതിയില്‍ പിറന്നത്. കരിയറില്‍ ആദ്യമായാണ് ഡെക്ലാന്‍ റൈസ് ഫ്രീ കിക്കില്‍ നിന്ന് ഗോള്‍ നേടുന്നത്.
അർധസെഞ്ചുറി നേടിയ കോൺവെയെ റിട്ടയേര്‍ഡ് ഔട്ടാക്കി എന്തിന് ജഡേജയെ ഇറക്കി, കാരണം വിശദീകരിച്ച് റുതുരാജ്
നാലു പേര്‍ അണിനിരന്ന റയല്‍ മതിലിനെ ഭേദിച്ചാണ് ഡെക്ലാന്‍ റൈസ് 32- വാര അകലെ നിന്ന് ആദ്യ ഗോള്‍ നേടിയത്.ആദ്യ പകുതിയില്‍ മുന്നിലെത്താന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും കിലിയന്‍ എംബാപ്പെ അതെല്ലാം കളഞ്ഞുകുളിച്ചത് റയലിന് തിരിച്ചടിയായി. ഇഞ്ചുറി ടൈമില്‍ എഡ്വേര്‍ഡ് കാമാവിംഗ രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പു കാര്‍ഡും കണ്ടതിനെ തുടര്‍ന്ന് 10 പേരുമായാണ് റയല്‍ മത്സരം പൂര്‍ത്തിയാക്കിയത്.
ഈ മാസം 17ന് റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ നടക്കുന്ന രണ്ടാം പാദ ക്വാര്‍ട്ടർ ഫൈനലില്‍ നാലു ഗോള്‍ വ്യത്യാസത്തില്‍ തോല്‍ക്കാതിരുന്നാല്‍ ആഴ്സണലിന് 2009നുശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് സെമിയിലെത്താം. ചാമ്പ്യൻസ് ലീഗ് മറ്റൊരു ആദ്യപാദ ക്വാർട്ടർ പോരാട്ടത്തില്‍ ഇന്‍റർ മിലാൻ ബയേൺ മ്യൂണിക്കിനെ വീഴ്ത്തി.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്‍റർ മിലാന്‍റെ ജയം.38- മിനുട്ടിൽ അർജന്‍റൈൻ താരം ലൗട്ടാരോ മാർട്ടിനസിലൂടെയാണ് മിലാൻ മുന്നിലെത്തിയത്. എൺപത്തിയഞ്ചാം മിനിട്ടിൽ തോമസ് മുള്ളർ ബയേണിനെ ഒപ്പമെത്തിച്ചു.എൺപത്തിയെട്ടാം മിനിറ്റിൽ ഫ്രാറ്റെസിയാണ് മിലാന്‍റെ വിജയഗോൾ നേടിയത്.ഇന്ന് ബാഴ്സലോണ ബൊറൂസിയ ഡോർട്ട്മുണ്ടിനെയും പിഎസ്ജി ആസ്റ്റൺ വില്ലയുമായും ഏറ്റുമുട്ടും. രാത്രി 12.30നാണ് മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക