മൊബൈൽക്കട കുത്തിത്തുറന്നു, കടയ്ക്കുള്ളിൽ ചിലവഴിച്ചത് മണിക്കൂറുകൾ; ഫോണുകളുള്‍പ്പെടെ കവര്‍ന്നു
മലപ്പുറം: മൊബൈൽ കട കുത്തിത്തുറന്ന് മോഷ്ടാവ് കവർന്നത് മൂന്ന് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഫോണുകൾ വളാഞ്ചേരിയിലെ മൊബൈൽ കടയിലാണ് മോഷണം നടന്നത്. പെരിന്തൽമണ്ണ റോഡിൽ ബ്രദേഴ്സ് ഒപ്റ്റിക്കൽസ് ആൻഡ് മൊബൈൽ ഷോറൂമിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു മോഷണം. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന സ്മാർട്ട് ഫോണുകൾ, ഇയർബഡ്സ് തുടങ്ങിയവ നഷ്ടപ്പെട്ടതായി കടയുടമ അറിയിച്ചു.
പുലർച്ചെ ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് വിവരം. ഷട്ടറിന്‍റെ പൂട്ട് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. മോഷണം നടന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ മണിക്കൂറുകളോളം മോഷ്ടാവ് കടക്കുള്ളിൽ ഉണ്ടായിരുന്നതായി കണ്ടെത്താനായിട്ടുണ്ട്. ഫോണുകൾ മാറ്റുന്നതും സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം പട്ടാമ്പി റോഡിൽ മെഡിടവറിൽ പ്രവർത്തിക്കുന്ന ജനസേവ മെഡിക്കൽ സ്റ്റോറിന്‍റെ പൂട്ട് പൊളിച്ച് മോഷണശ്രമം നടന്നിരുന്നു. സമാനകേസിലും കഴിഞ്ഞ ആഴ്ചകളിൽ നടന്ന സംഭവങ്ങളിലും ഇതേ രൂപസാദൃശ്യം ഉള്ള വ്യക്തിയാണ് മോഷണത്തിന് പിന്നിലുള്ളതെന്ന് പൊലീസ് അറിയിച്ചു. തുടർച്ചയായ മോഷണ ശ്രമങ്ങളില്‍ വ്യാപാരികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.