കുവൈത്തിൽ മലയാളികൾക്കടക്കം ആഡംബരകാറുകളും മില്യൺ ഡോളറും, യാ ഹല ഷോപ്പിങ് ഫെസ്റ്റിവൽ അവസാനിച്ചു
കുവൈത്ത് സിറ്റി: 120 ആഡംബര കാറുകളും 1 മില്യൺ ഡോളറും നൽകുന്ന കുവൈത്തിലെ ഏറ്റവും വലിയ ഷോപ്പിങ് ഫെസ്റ്റിവലിന് സമാപനം. വാണിജ്യ മന്ത്രി ഖലീഫ അൽ അജീൽ, ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് എന്നിവരുടെ സാന്നിധ്യത്തിലും വാണിജ്യ മന്ത്രാലയത്തിൽ നിന്നുള്ള ഒരു കമ്മിറ്റിയുടെ മേൽനോട്ടത്തിലും ഒമ്പതാമത്തെയും പത്താമത്തെയും നറുക്കെടുപ്പുകൾ നടത്തിയാണ് പരിപാടികൾ അവസാനിച്ചത്.
സമാപന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഫെസ്റ്റിവൽ ചെയർമാൻ ഫാദിൽ അൽ ദോസാരി പറഞ്ഞു. ഒമ്പതാം നറുക്കെടുപ്പിൽ 12 കാറുകളും 1,00,000 ഡോളറും, പത്താം നറുക്കെടുപ്പിൽ 1,00,000 ഡോളറും സമ്മാനമായി നൽകും. നറുക്കെടുപ്പിൽ നിരവധി മലയാളികൾക്കും കാറും ക്യാഷ് പ്രൈസും ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ഇത്തവണ നടന്ന നറുക്കെടുപ്പിലെ തട്ടിപ്പ് ഗൾഫ് രാജ്യങ്ങളിൽ വലിയ ചർച്ചാവിഷയമായി. തട്ടിപ്പിനെതിരെ ഗവർമെന്റ് ശക്തമായ നടപടിയാണ് സ്വീകരിച്ചത്. നറുക്കെടുപ്പ് തട്ടിപ്പിൽ സ്വദേശികളും വിദേശികളുമടക്കം നിരവധിപേരാണ് കുവൈത്തിൽ അറസ്റ്റിലായത്. നിലവിൽ 50ലധികം പേർ അന്വേഷണത്തിലാണ്. ഇവർക്ക് യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏഴോളം കാറുകളാണ് സംഘം നറുക്കെടുപ്പിലൂടെ തട്ടിയെടുത്തത്. തുടർന്ന് കഴിഞ്ഞ പത്തുവർഷത്തെ നറുക്കെടുപ്പുകളും വിജയികളെയും പുനഃപരിശോധിക്കാൻ ഉത്തരവിടുകയും ചെയ്തു.
“യാ ഹല”യിലെ ഒമ്പതാമത്തെ റാഫിളിലെ ഒന്നാം സ്ഥാനം നേടിയ വിജയിയെ കൂപ്പണിൽ വിജയിയുടെ മുഴുവൻ പേര് നൽകണമെന്ന മന്ത്രാലയത്തിന്റെ നിബന്ധന പാലിക്കാത്തതുകൊണ്ട് വാണിജ്യ മന്ത്രാലയം റദ്ദാക്കി. തുടർന്ന് മന്ത്രാലയം റാഫിൾ റദ്ദാക്കുകയും അത് വീണ്ടും ഷെഡ്യൂൾ ചെയ്യുകയും ചെയ്തു.
read more: പ്രവാസികളുടെ വർക്ക് പെർമിറ്റിന് വിദ്യാഭ്യാസ യോഗ്യതാ പരിശോധന കർശനമാക്കി കുവൈത്ത്