ഗുവാഹത്തി: ഐപിഎല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും തോല്‍വി വഴങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ തന്ത്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ന്യസിലന്‍ഡ് താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൂള്‍. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് രാജസ്ഥാന്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍151 റണ്‍സെടുത്തപ്പോള്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി.
രാജസ്ഥാന്‍ ബാറ്റർമാര്‍ക്ക് തുടക്കം മുതല്‍ അടിതെറ്റിയ മത്സരത്തില്‍ ഫിനിഷറായ ഷിമ്രോണ്‍ ഹെറ്റ്മെയറെ എട്ടാം സ്ഥാനത്ത് ബാറ്റിംഗിനയച്ച കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെ തീരുമാനത്തെയാണ് ഡൂള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. പതിനഞ്ചാം ഓവറിലെ അവസാന പന്തില്‍ ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ശുഭം ദുബെയും പുറത്തായശേഷമാണ് ഇന്നലെ ഹെറ്റ്മെയര്‍ ക്രീസിലെത്തിയത്. ഇതിനിടെ വാനിന്ദു ഹസരങ്കയെ വരെ രാജസ്ഥാന്‍ പിഞ്ച് ഹിറ്ററായി പരീക്ഷിക്കുകയും ചെയ്തു.
രാജസ്ഥാന്‍റെ തോല്‍വിയിലും ആരാധകരുടെ ഹൃദയം തൊട്ട് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, വൈറലായി ചിത്രങ്ങള്‍
എട്ടാമനായി ക്രീസിലെത്തി ഹെറ്റ്മെയറാകട്ടെ എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. ഐപിഎല്‍ മെഗാ താരലേലത്തില്‍ 11 കോടി മുടക്കി രാജസ്ഥാന്‍ നിലനിര്‍ത്തിയ താരം കൂടിയാണ് ഹെറ്റ്മെയര്‍. കരീബിയന്‍ പ്രീമിയര്‍ ലീഗിലടക്കം മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റിംഗിനിറങ്ങുന്ന ഹെറ്റ്മെയറെ എട്ടാമനാക്കിയതിന്‍റെ ലോജിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്ന് സൈമണ്‍ ഡൂള്‍ പറഞ്ഞു. നിങ്ങള്‍ എന്തിനാണ് അവനെ ഇങ്ങനെ സംരക്ഷിച്ചു നിര്‍ത്തുന്നത്. 11 കോടി മുടക്കി നിലനിര്‍ത്തിയ താരം ബാറ്റിംഗിനിറങ്ങേണ്ടത് എട്ടാം നമ്പറിലാണോ. ഗയാനയില്‍ അവൻ മൂന്നാമതോ നാലാമതോ ആണ് ബാറ്റിംഗിനിറങ്ങുന്നത്. അവനെ ഫിനിഷറെന്ന് കരുതി അവസാനം ഇറക്കാന്‍ വേണ്ടി മാറ്റി നിര്‍ത്തിയതാണോ. അങ്ങനെയെങ്കില്‍ അതിനെ വിഡ്ഡിത്തരമെന്നെ പറയാനാവു. അയാളൊരു ബാറ്ററാണ്. ആദ്യം കൈയിലുള്ള വിഭവങ്ങള്‍ ഉപയോഗിച്ചിട്ടാവണം ഇംപാക്ട് പ്ലേയറെ ഗ്രൗണ്ടിലിറക്കേണ്ടത്. ആദ്യ രണ്ട് കളികളിലും രാജസ്ഥാന്‍റെ തന്ത്രങ്ങളും പദ്ധതികളുമെല്ലാം പരിതാപകരമായിരുന്നു. അതിനോട് ഒരിക്കലും യോജിക്കാനാവില്ല.
ഐപിഎല്‍: രാജസ്ഥാന് രണ്ടാം തോല്‍വി, ഡി കോക്ക് വെടിക്കെട്ടില്‍ കൊല്‍ക്കത്തക്ക് എട്ട് വിക്കറ്റ് ജയം
ഹെറ്റ്മെയര്‍ അഞ്ചാമനോ ആറാമനോ ആയി ക്രീസിലെത്തി ധ്രുവ് ജുറെലിനൊപ്പം റണ്ണടിച്ചിരുന്നെങ്കില്‍ ഇംപാക്ട് സബ്ബിന്‍റെ ആവശ്യമേ ഇല്ലായിരുന്നു. അല്ലെങ്കിലും 9 പന്തില്‍ 12 റണ്‍സടിക്കാനാണോ ഇംപാക്ട് സബ്ബ്. ഇംപാക്ട് സബ്ബിനെ ഉപയോഗിക്കും മുമ്പ് ആര്‍ച്ചറെയോ ഹെറ്റ്മെയറെയോ ആയിരുന്നു ഉപയോഗിക്കേണ്ടിയിരുന്നതെന്നും ഡൂള്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക