വെനസ്വേല വഴി ചൈനയ്ക്കിട്ട് കൊട്ടി ട്രംപ്, പണി കിട്ടിയത് റിലയന്‍സിന്

വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അധികമായി 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയതോടെ രാജ്യാന്തര വിപണിയില്‍ എണ്ണ വില കൂടി. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 73 ഡോളറായി. ആഗോള തലത്തില്‍ എണ്ണ ലഭ്യത കുറയുന്നതിന് യുഎസ് തീരുമാനം വഴിവയ്ക്കുമെന്ന ആശങ്കയാണ് വില ഉയരാന്‍ കാരണം. അതിനിടെ ട്രംപിന്‍റെ നീക്കത്തെത്തുടര്‍ന്ന് വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിര്‍ത്തി വച്ചു. കഴിഞ്ഞ വര്‍ഷം ആണ വെനസ്വേലയ്ക്കെതിരായ യുഎസ് ഉപരോധത്തില്‍് ഇളവുകള്‍ നേടി് റിലയന്‍സ് വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചത്. ഈ വര്‍ഷം തുടക്കം മുതല്‍ റിലയന്‍സ 6.5 ദശലക്ഷം ബാരല്‍ എണ്ണ ഇറക്കുമതി ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. വെനസ്വേലന്‍ എണ്ണ വാങ്ങുന്ന ഏതൊരു രാജ്യത്തിനെതിരെയും ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ‘ദ്വിതീയ’ താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചത്.  

വെനസ്വേലയില്‍ നിന്ന് ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യം ചൈനയാണ്. ഫെബ്രുവരിയില്‍ മാത്രം വെനസ്വേലയില്‍ നിന്ന് കയറ്റി അയച്ച എണ്ണയുടെ 40 ശതമാനത്തിലധികവും ചൈനയാണ് വാങ്ങിയത്. ഉപരോധം നേരിടുന്ന ഇറാനിയന്‍ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തുവെന്നാരോപിച്ച് രണ്ട് ചൈനീസ് പെട്രോകെമിക്കല്‍സ് ഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞ ദിവസം യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചൈനയുടെ പ്രധാന എണ്ണ സ്രോതസ് കൂടിയായ വെനസ്വേലയ്ക്കെതിരായ നടപടി. 

2023ല്‍ ഉപരോധം  പിന്‍വലിച്ചതിന് ശേഷം, വെനസ്വേലയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ റിലയന്‍സിന്‍റെ വിഹിതം ഏകദേശം 90% ആയിരുന്നു. വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയും പ്രതിപക്ഷവും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുനല്‍കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചതിനെത്തുടര്‍ന്ന് 2023ല്‍ എണ്ണപ്പാടങ്ങള്‍ക്കെതിരായ ഉപരോധം യുഎസ്  താല്‍ക്കാലികമായി നീക്കിയിരുന്നു. കരാര്‍ പാലിക്കുന്നതില്‍ വെനസ്വേല പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 2024 ഏപ്രിലില്‍ അമേരിക്ക വീണ്ടും ഉപരോധം  ഏര്‍പ്പെടുത്തുകയായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്  , ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍  , എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ആണ് വെനസ്വേലയില്‍ നിന്ന്  എണ്ണ വാങ്ങുന്നത്. ഉപരോധത്തിന് മുമ്പ് വെനസ്വേലയില്‍ നിന്ന് ഇന്ത്യ പ്രതിമാസം 10 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നു. 2024 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍, വെനസ്വേലയില്‍ നിന്ന് ഇന്ത്യ പ്രതിദിനം 100,000 ബാരല്‍ ക്രൂഡ് ഓയില്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്, ഇത് രാജ്യത്തിന്‍റെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 2% മാത്രമാണ്. 

By admin