വിഴിഞ്ഞത്ത് മത്സ്യബന്ധന തുറമുഖം നിർമ്മിക്കും; 271 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനുള്ള പദ്ധ)തിക്ക് അംഗീകാരം. വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിൽ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബ്രേക്ക് വാട്ടർ നിർമ്മാണവും സിഡബ്ല്യുആർപിഎസ് സമർപ്പിച്ച അന്തിമ രൂപരേഖയുടെ അടിസ്ഥാനത്തിൽ രണ്ടു പാക്കേജുകളായി തുറമുഖ പദ്ധതി നടപ്പാക്കും. 271 കോടി രൂപയുടേതാണ് പദ്ധതി. 

കൺസെഷൻ കരാറിലെ ഫണ്ടഡ് വർക്ക് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കൺസെഷനയർ (AVPPL) മുഖേന 235 മീറ്റർ നീളമുള്ള ബ്രേക്ക്‌വാട്ടർ, 500 നീളമുള്ള ഫിഷറി ബർത്ത്, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ 146 കോടി രൂപ ചിലവഴിച്ച് പാക്കേജ് ഒന്നായി നടപ്പിലാക്കും. നിലവിലുള്ള ഫിഷിംഗ് ഹാർബറിൻ്റെ സിവേർഡ് ബ്രേക്ക് വാട്ടറിൽ നിന്നും 45 ഡിഗ്രി ചരിവിൽ 250 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ നിർമ്മാണം 125 കോടി രൂപ ചിലവിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ഡെപ്പോസിറ്റ് വർക്കായി പാക്കേജ് 2 ആയി നടപ്പിലാക്കുമെന്നും സർക്കാർ അറിയിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.

വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിന് (VGF) കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 817.80 കോടി രൂപ സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ നെറ്റ് പ്രസന്‍റ് വാല്യു വ്യവസ്ഥയില്‍ തുക തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കർഷിച്ചിട്ടുണ്ട്.

By admin