ദുരന്തഭൂമിയിൽ ടൗൺഷിപ്പ്, നാളെ തറക്കല്ലിടും, ലോകത്തിന് മാതൃകയാവുന്ന പുനർനിർമ്മാണ പുനരധിവാസ പ്രക്രിയയെന്ന് രാജൻ
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ഭൂമിയുടെ പുനർ നിർമ്മാണ പുനരധിവാസ പ്രക്രിയ ലോകത്തിനു മുന്നിൽ കേരളം സമർപ്പിക്കുന്ന പുതിയൊരു മാതൃകയാണെന്ന് റവന്യു മന്ത്രി കെ രാജൻ. നാളെ കൽപ്പറ്റ മേപ്പാടിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുന്നതോടെ പുനർനിർമ്മാണത്തിൻ്റെ പ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും മന്ത്രി വിവരിച്ചു.
വയനാട് ദുരന്തം മുതൽ ടൗൺഷിപ്പ് വരെ; മന്ത്രി കെ രാജന് പറയാനുള്ളത്
2024 ജൂലൈ 30 ന് ദുരന്തമുണ്ടായതു മുതൽ നാളുകളിങ്ങോട്ട് സംസ്ഥാന സർക്കാർ നടത്തിയ ഓരോ ഇടപെടലുകളും പ്രവർത്തനങ്ങളും ആ നാടിനെ ചേർത്തുപിടിച്ചു കൊണ്ടുള്ളതാണ്. കേവലം ഒരു ഗവൺമെന്‍റ് എന്നർത്ഥത്തിലല്ല, ജാതി, മത, രാഷ്ട്രീയ, വർണ, വർഗ, ലിംഗ വ്യത്യാസമില്ലാതെ മുഴുവൻ മനുഷ്യരും അതിനൊപ്പം നിന്നു. അതിൽ യുവജന സംഘടനകൾ ഉണ്ട്. സാമുദായിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ഉണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മനുഷ്യത്വത്തോടെ എത്തിച്ചേരാൻ പറ്റുന്ന മുഴുവൻ ആളുകളുടെയും സാന്നിധ്യത്തെ കാഴ്ചക്കാരാക്കിയല്ല, ദൗത്യ സംഘങ്ങളാക്കി അണിനിരത്തിയാണ് ദുരന്ത നിവാരണ പ്രക്രിയയിൽ ഒരു കേരള മോഡൽ സർക്കാർ പൂർത്തിയാക്കിയത്. കാണാതായവരെ കണ്ടെത്തൽ, മരിച്ചവരെ തിരിച്ചറിയുക, അവരെ സംസ്ക്കരിക്കുക, അവരുടെ കുടുംബങ്ങളെ കണ്ടെത്തുക, ഒറ്റപ്പെട്ടു പോയവരെ ക്യാമ്പുകളിലേക്ക് പാർപ്പിക്കുക തുടങ്ങിയ ശ്രമകരമായ പ്രക്രിയ ആയിരുന്നു അത്. ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരെ താൽകാലികമായ സഹായങ്ങൾ ഒരുക്കി ഓഗസ്റ്റ് 23നകം പൂർണമായും വാടക വീടുകളിലേക്കും സർക്കാർ ക്വാർട്ടേഴ്സുകളിലേക്കുമായി മാറ്റി പാർപ്പിച്ചു. ഇതോടെ സർക്കാർ പുനരധിവാസ പ്രക്രിയയുടെ ആദ്യ ഘട്ടത്തിലേക്ക് കടന്നു.
മുണ്ടക്കൈ, ചൂരൽമല പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് 6 കോടി രൂപയുടെ സമാശ്വാസ ധനസഹായം
പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേരം വൈകി എന്ന വിധത്തിൽ ചില ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ പുനരധിവാസത്തിൻ്റെ നാൾവഴികൾ പരിശോധിച്ചാൽ, സർക്കാർ മുന്നോട്ടുവച്ചത് കൃത്യമായ ധാരണകളും വീക്ഷണവുമാണ് എന്ന് മനസിലാക്കാനാവും. വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും നിശ്ചിത സംഖ്യ നൽകി ഒരു കടമ്പ പൂർത്തിയാക്കി അവരുമായുള്ള ബന്ധം അവസാനിപ്പിക്കാനല്ല സർക്കാർ ഇവിടെ ശ്രമിച്ചത്. ആദ്യം ദുരന്ത ബാധിതരെ സ്ഥിരമായി പുനരധിവസിപ്പിക്കേണ്ട ഇടങ്ങളെക്കുറിച്ച് ചർച്ച നടത്തി. ലോക ചരിത്രത്തിൽ ആദ്യമായി, ദുരന്ത ബാധിതരായ മനുഷ്യരോട് തന്നെ ഇതേ കുറിച്ച് അന്നത്തെ ചീഫ് സെക്രട്ടറി ഡോ. വി വേണു, ക്യാമ്പുകളിലും പൊതു ഇടങ്ങളിലും നേരിട്ടെത്തി അഭിപ്രായങ്ങൾ ആരാഞ്ഞു. അവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്, ദുരന്തം ഞങ്ങളിൽ പലരെയും അകറ്റി, പുനരധിവസിപ്പിക്കുമ്പോൾ ഞങ്ങളെ പിരിക്കരുത്; എല്ലാവരും അടുത്തടുത്ത് താമസിക്കും വിധം ഒരിടം മതി എന്നാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഒരു പൊതു സ്ഥലം കണ്ടെത്തണം എന്ന ആശയത്തിലേക്ക് വന്നു. ഇത് മുൻ നിർത്തി ഒരു ടൗൺഷിപ്പിലേക്ക് ഇവരെ എല്ലാം പാർപ്പിക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് വലിയ ആത്മവിശ്വാസം ഉണ്ടാക്കി. ഭൂമി കണ്ടെത്തി വീട് നിർമ്മിച്ചു നൽകാൻ പറ്റുന്ന നാടല്ല, ഭൂ പ്രകൃതി കൊണ്ട് വയനാട്. അധികവും തോട്ടങ്ങളാണ്. ജന്മം കൊണ്ട ഭൂമികളില്ല എന്നതും വെല്ലുവിളി ആയി. വാങ്ങിയാൽ തന്നെ പലയിടങ്ങളിലായി പാർപ്പിക്കേണ്ടി വരും. എന്നാൽ എല്ലാവർക്കും അടുത്തടുത്ത് താമസിക്കണം എന്ന അവരുടെ ആഗ്രഹം നിറവേറ്റണം എന്ന ഉത്തരവാദിത്വത്തിൽ നിന്ന് ഉയർന്നതാണ് ടൗൺഷിപ്പ് എന്ന ആശയം. ഇതിന് സുരക്ഷിതമായ ഭൂമി കണ്ടെത്തണം എന്ന് തീരുമാനിച്ചു. 25 എസ്റ്റേറ്റുകൾ കണ്ടെത്തി. ഇവിടങ്ങളിൽ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ഭൗമശാസ്ത്ര സംഘം പരിശോധന നടത്തി. സൂക്ഷിതമെന്ന് ചൂണ്ടിക്കാട്ടിയ ഒമ്പത് എസ്റ്റേറ്റുകളിലേക്ക് ശ്രദ്ധ ചുരുക്കി. ഇതിൽ ഏറ്റവും അടുത്തും സുരക്ഷിതവും മുഴുവൻ പേരെയും ഉൾക്കൊള്ളാവുന്നതുമായ രണ്ട് ഇടങ്ങളെന്ന നിലയിൽ എൽസ്റ്റോണും നെടുമ്പാലയും നിശ്ചയിച്ചു. ദുരന്തമുണ്ടായി 63-ാമത്തെ ദിവസം ഒക്ടോബർ മൂന്നിന് ഈ രണ്ട് ഭൂമികളും ഏറ്റെടുക്കാൻ കേരള മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു. പിറ്റേന്ന്, ഒക്ടോബർ നാലാം തീയതി തന്നെ ഇതു സംബന്ധിച്ച സർക്കാർ ഉത്തരവും പുറപ്പെടുവിച്ചു. അന്ന് തന്നെ നിർമ്മാണ വർത്തനങ്ങളിലേക്ക് കടക്കാനുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കാനാവും എന്ന് പ്രതീക്ഷിച്ചു. നിർഭാഗ്യവശാൽ തോട്ടം ഉടമകളുടെ കോടതി വ്യവഹാരങ്ങൾ തടസമായി മുന്നിൽ വന്നു. രണ്ടരമാസം പിന്നിട്ട്, ഡിസംബർ 27നാണ് സർക്കാരെടുത്ത തീരുമാനങ്ങൾ പൂർണമായും ശരിയെന്ന് കണ്ടെത്തിയ കോടതി, ഒക്ടോബർ നാലിലെ സർക്കാർ ഉത്തരവ് അംഗീകരിച്ചുള്ള വിധി പ്രസ്താവിച്ചത്.
കോടതി വ്യവഹാരങ്ങൾ നടക്കുമ്പോഴും സർക്കാർ സംവിധാനങ്ങൾ നിശ്ചലമായി ഇരുന്നില്ല. ഇതേ ഭൂമി തന്നെ ലഭ്യമാകും എന്ന പ്രതീക്ഷയിൽ പുറത്തു നിന്നുള്ള ചിത്രങ്ങൾ പകർത്തി, അവിടെ നിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്ന വിവിധങ്ങളായ സംവിധാനങ്ങളെക്കുറിച്ച് പൂർണമായ പഠനങ്ങൾ തുടർന്നു. രൂപരേഖയും തയ്യാറാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള നിർദ്ദേശം ഡിസംബർ 27ന് കോടതിയിൽ നിന്ന് ലഭിച്ച് നാല് ദിവസം കഴിഞ്ഞ് ജനുവരി ഒന്നിന് തന്നെ ആ രൂപരേഖ അവതരിപ്പിച്ചു. ഏറ്റെടുക്കുന്ന ഭൂമി, അതിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾ, അതിന്‍റെ പൊതുസ്വഭാവം, അതിലെ മറ്റു നിർമ്മിതികൾ, നിർവഹണ ഏജൻസികൾ ഏത് എന്നടക്കം ഏറ്റവും കൃത്യമായ വീക്ഷണത്തിലുള്ള രൂപരേഖയാണ് സമർപ്പിച്ചത്. കോടതി വ്യവഹാരം നടക്കുന്നതിനാൽ ഭൂമിയിൽ പ്രവേശിച്ചുള്ള നടപടികൾക്ക് വിലക്കുണ്ടായിരുന്നു. ജനുവരി രണ്ടിന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന്, ഹൈഡ്രോളജിക്കൽ സർവെ, ടോപ്പോഗ്രാഫിക്കൽ സർവെ, ജിയോളജിക്കൽ സർവെ, മണ്ണ് പരിശോധന എന്നിവ അടിയന്തരമായി പൂത്തീകരിക്കാൻ തീരുമാനിച്ചു. ഇതോടൊപ്പാം ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കുക എന്ന നടപടിയും ആരംഭിച്ചു. ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് ഈ പ്രവർത്തനങ്ങൾ എല്ലാം പൂർത്തീകരിച്ച് വില നൽകാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തുന്നതിനിടെ വീണ്ടും കോടതിയിൽ കേസ് വന്നു. ഇതിന്‍റെ നടപടിക്രമങ്ങൾ തുടരുമ്പോഴും ഭൂമി ഏറ്റെടുത്ത നടപടിക്ക് സ്റ്റേ ഇല്ലെന്നും സർക്കാർ തീരുമാനം ശരിയാണെന്നും സർക്കാർ പറഞ്ഞതനുസരിച്ചുള്ള തുക വിശദാംശങ്ങൾ സഹിതം കെട്ടിവയ്ക്കാമെന്നും ഉദ്ഘാടന ചടങ്ങുൾപ്പടെ ഭൂമിയിൽ നടത്താമെന്നും കോടതി വിധിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് മുതൽ എൽസ്ട്രോൺ എസ്റ്റേറ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
കേരള ഗവർണർ നിയമസഭയിൽ നടത്തിയ സർക്കാരിന്‍റെ നയ പ്രഖ്യാപന പ്രസംഗത്തിൽ പ്രഖ്യാപിച്ചതു പോലെ, ഈ സാമ്പത്തിക വർഷം തന്നെ വീട് നഷ്ടപ്പെട്ട മുഴുവൻ ആളുകൾക്കും വീട് നിർമ്മിച്ചു നൽകും. ഗവർണർ നൽകിയ ഉറപ്പ് സർക്കാർ പൂർണമായും പാലിക്കും. ഇതിനായി വീടുകൾ നൽകേണ്ടവരുടെ പട്ടിക തയ്യാറാക്കി. പൂർണമായും വീട് തകർന്നവരുടെ പട്ടികയാണ് ഒന്നാം പാദത്തിൽ തയ്യാറാക്കിയത്. രണ്ടാം പാദം – എ എന്ന വിഭാഗത്തിൽ തയ്യാറാക്കിയത് ഭൗമശാസ്ത്ര സംഘം ഇനി പ്രവേശിക്കാൻ കഴിയില്ല (നോ ഗോ സോൺ) എന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ ഉൾപ്പെട്ടവരുടെ പട്ടികയാണ്. ഈ പ്രദേശങ്ങളോട് ചേർന്ന് 50 മീറ്ററിനകത്തുള്ളതും ഒറ്റപ്പെട്ട് നിൽക്കുന്ന വീടുകളുടെ പട്ടിക രണ്ടാം പാദം – ബി എന്ന വിഭാഗത്തിലും തയ്യാറാക്കി. ഇതെല്ലാം സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയതാണ്. ഈ പട്ടിക പൊതു ഇടങ്ങളിൽ പ്രസിദ്ധീകരിച്ച് 10 ദിവസക്കാലം ആക്ഷേപങ്ങളും പരാതികളും കേൾക്കാൻ അവസരം ഒരുക്കിയിരുന്നു. റവന്യൂ, പഞ്ചായത്ത് വകുപ്പുകൾ പരിശോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. ഇനിയും മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളും അല്ലാതെയുള്ള പരാതികളും സർക്കാരിൻ്റെ മുന്നിൽ വന്നാൽ അക്കാര്യത്തിലും ഉചിതമായ തീരുമാനം ഉണ്ടാകും. പുനരധിവാസവുമായി ബന്ധപ്പെട്ട മറ്റെല്ലാ പ്രവർത്തനങ്ങളും സർക്കാർ തുടർന്നു. ഓരോ മേഖലയിലും ഉള്ള ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ കഴിയുന്ന വിധം മൈക്രോ പ്ലാൻ തയ്യാറാക്കി. 1038 പേർ ഉൾക്കൊള്ളുന്ന മൈക്രോ പ്ലാൻ ആണ് തയ്യാറാക്കിയത്. കുട്ടികളുടെ പുനരധിവാസ പ്രക്രിയയുടെ കാര്യത്തിലും ഒരു കേരള മോഡൽ പാക്കേജ് തയ്യാറാക്കി. പുനരധിവാസത്തിൻ്റെ ഭാഗമായ ഒരു വിദ്യഭ്യാസ പാക്കേജ് സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ദുരന്തത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഏഴ് കുട്ടികൾ, ഒരു രക്ഷകർത്താവ് മാത്രമായി അവശേഷിച്ച 14 കുട്ടികൾ, അതിഥി തൊഴിലാളികളായ രക്ഷിതാക്കൾ നഷ്ടപ്പെട്ട മൂന്ന് കുട്ടികൾ ഉൾപ്പടെ 24 കുട്ടികൾ അക്ഷരാർത്ഥത്തിൽ അനാഥരാണ്. ഇവരിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ പേരിൽ 10 ലക്ഷം രൂപ വീതവും ഒരു രക്ഷകർത്താവ് മാത്രമുള്ള കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും തുടർ പഠനത്തിനു വേണ്ടി സർക്കാർ അനുവദിച്ചു. ഇതിനു പുറമെ ഓരോരുത്തരുടെയും പേരിൽ രണ്ടര ലക്ഷം രൂപ വീതം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സഹായമായി മറ്റൊരു അക്കൗണ്ടിൽ നിക്ഷേപിച്ചു. യൂണിസെഫുമായി സഹകരിച്ച് 24 കുട്ടികളെയും 25 വയസ്സുവരെ പഠിപ്പിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വാടക കൊടുക്കേണ്ടി വന്നാൽ അതിനായി 4,000 രൂപ വീതം 24 പേർക്കുമായി നിശ്ചയിച്ചു. ലാപ്ടോപ് ഉൾപ്പടെ പഠന സഹായികൾ തീരുമാനിച്ചു.
ചികിത്സാ സഹായങ്ങളുടെ കാര്യത്തിലും ഒരു പാക്കേജ് തയ്യാറാക്കിട്ടുണ്ട്. പുനരധിവസിപ്പിക്കുന്നവരുടെ ചികിത്സ പൂർണമായും സൗജന്യമാക്കുന്നതിന് മൂന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി. തുടർ ചികിത്സ എവിടെയാണ് നൽകേണ്ടത് എന്ന് നിശ്ചയിച്ചിട്ടുള്ളത്, അവിടെ നിന്ന് വിദഗ്ധ ചികിത്സ സ്വകാര്യ ആശുപത്രിയിലേക്കാണ് നിർദ്ദേശിക്കുന്നതെങ്കിൽ, അവിടത്തെ ബിൽ മെഡിക്കൽ ബോർഡ് പരിശോധിച്ച് സിഎംഒ മുഖാന്തിരം റീ ഇമ്പേഴ്സ് ചെയ്ത് നൽകാൻ അനുവാദം നൽകി. ഇതുവരെ നടത്തിയ ചികിത്സയുടെ ബിൽ റീ ഇമ്പേഴ്സ് ചെയ്യും. തുടർന്നുള്ളവ ആശുപത്രി അധികൃതർക്ക് നൽകും. സമഗ്രമായ ചൂരൽമലയുടെ പുനർ നിർമ്മാണത്തിനും പദ്ധതികൾ ആവിഷ്ക്കരിച്ചു. അവിടെ തകർന്നു പോയ മുഴുവൻ റോഡുകളും പാലങ്ങളും, വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ടൗണിൻ്റെ പുനർനിർമാണം തുടങ്ങി, മരിച്ചവരെ തിരിച്ചു കൊടുക്കാൻ കഴിയുന്നതൊഴിച്ചാൽ, മറ്റെല്ലാ കാര്യത്തിലും സമഗ്രമായ പുനർ നിർമ്മാണ, പുനരധിവാസ പ്രക്രിയയാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യാപാരം നഷ്ടപ്പെട്ടവരെ ആ രംഗത്തേക്ക് തിരിച്ചു കൊണ്ടു വാരാനുൾപ്പടെയുള്ള മാർഗങ്ങൾ ആലോചിക്കുന്നു. ഇത് തുടരും; കിട്ടാവുന്ന മുഴുവൻ പേരെയും ഇതിൽ സഹകരിപ്പിക്കുകയും ചെയ്യും. ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 298 ആളുകളുടെ മരണത്തിന് വഴിവച്ച ഒരു ദുരന്തവും സമീപഭൂതകാലത്ത് നാം എവിടെയും കണ്ടിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തിൽ ആളുകളെ പുനരധിവസിപ്പിക്കാനും പ്രദേശത്തെ പുനർ നിർമിക്കാനും ഉള്ള ഒരു മോഡലും ഇന്ത്യയിൽ എവിടെയും ഈ വിധത്തിൽ തയ്യാറായിട്ടുമില്ല. അതുകൊണ്ടാണ് കേരളം പുതിയൊരു മോഡലിനെ തേടിയത്.
2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിറ്റി അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ, ആ സ്ഥലത്തെ മുഴുവൻ ആളുകളുടെയും കടങ്ങൾ എഴുതി തള്ളാൻ അവസരം ഉണ്ട്. ഇക്കാര്യത്തിൽ ഒരു നടപടിയും കേന്ദ്രസർക്കാർ കൈകൊണ്ടിട്ടില്ല. കേരളം ഇതിനായി കാത്തിരുന്നില്ല. സംസ്ഥാനത്തിൻ്റെ ബാങ്കായ കേരള ബാങ്കിൻ്റെ ശാഖകളിൽ ഉണ്ടായിരുന്ന ദുരന്ത മേഖലയിലെ മുഴുവൻ കടങ്ങളും എഴുതി തള്ളി. സ്റ്റേറ്റ് ലവൽ ബാങ്കേഴ്സ് കമ്മിറ്റിയിൽ (എസ്എൽബിസി) മുഖ്യമന്ത്രി നേരിട്ട് അഭ്യർത്ഥന നടത്തി. ഇതു സംബന്ധിച്ച തീരുമാനം എടുക്കാവുന്ന കമ്മിറ്റിയുടെ യോഗം വീണ്ടും ചേരുകയാണ്. അവിടെയും തീരുമാനം ഉണ്ടായില്ലെങ്കിൽ ദുരന്ത ബാധിതരിൽ കടക്കാരെ കേരളം ഒറ്റപ്പെടുത്തില്ല. അവരെ പൂർണമായും സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും. ഇവരുടെ കണക്കെടുത്തു കഴിഞ്ഞു; 759 കുടുംബങ്ങളിലായി 1275 അക്കൗണ്ടുകളിലാണ് ദുരന്ത മേഖലയിലെ ആളുകളുടെ വിവിധങ്ങളായ കടങ്ങൾ നിലവിലുള്ളത്. കടക്കാരുടെ പട്ടിക പോലെ ജോലി നഷ്ടപ്പെട്ടവരുടെയും വ്യാപാരികളുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പുതിയ വീടുകളിലേക്ക് താമസം ഉറപ്പിക്കും വരെ മുഴുവൻ വാടകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും. ഇങ്ങനെ സമഗ്രവും വിപുലവുമായ പുനർനിമ്മാണ, പുനരധിവാസ പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. കേരളം ഒരു ദുരന്തത്തിൻ്റെ മുന്നിലും പേടിച്ചു നിൽക്കില്ല. കേന്ദ്ര സർക്കാർ അർഹമായ സഹായം തരാത്ത ഘട്ടത്തിൽ പോലും ഭീതിയോടെ നിൽക്കലല്ല, മറിച്ച് ഇതിനെയും അതിജീവിക്കുമെന്ന് ഉറപ്പോടെ ലോകത്തെ മുഴുവൻ സാക്ഷി നിർത്തി, ലോകം ശ്രദ്ധിക്കുന്ന ദുരന്ത നിവാരണ പുനർനിർമാണ, പുനരധിവാസ പ്രക്രിയയുടെ ഒരു കേരള മോഡൽ സൃഷ്ടിക്കുകയാണ്.