വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര വിജിഎഫ് വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് വിജിഎഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) വാങ്ങാൻ സംസ്ഥാന സർക്കാറിന്റെ തീരുമാനം. കേന്ദ്രം മുന്നോട്ട് വച്ച തിരിച്ചടവ് വ്യവസ്ഥയിൽ കടുത്ത പ്രതിഷേധം നിലനിൽക്കെയാണ് തീരുമാനം. 818 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ അനുവദിക്കുന്നത്. തുറമുഖം ഉണ്ടാക്കുന്ന ലാഭം കൂടി കണക്കിലെടുത്ത് പലിശ സഹിതം വായ്പ തിരിച്ചടക്കണമെന്നാണ് നിര്‍ദേശം. വായ്പാ വ്യവസ്ഥ ഒഴിവാക്കണമെന്ന കേരളത്തിന്‍റെ ആവര്‍ത്തിച്ചുള്ള ആവശ്യം കേന്ദ്രം തള്ളിയിരുന്നു.
കേന്ദ്ര വിജിഎഫ് വേണ്ടെന്ന് വക്കാനും ബദൽ മാര്‍ഗത്തിലൂടെ തുക കണ്ടെത്താനും ആലോചന നടന്നിരുന്നെങ്കിലും അതിലെ അപ്രായോഗികത കൂടി കണക്കിലെടുത്താണ് മന്ത്രിസഭായോഗ തീരുമാനം. വിജിഎഫ് വേണ്ടെന്ന രാഷ്ട്രീയ തീരുമാനം എടുത്ത് മുന്നോട്ട് പോയാൽ കേന്ദ്രവുമായി ഏറ്റുമുട്ടൽ വേണ്ടിവരുമെന്നും വിഴിഞ്ഞത്തിന്‍റെ ഭാവി വികനത്തിന് ദോഷം ചെയ്യുമെന്നെ വിലയിരുത്തലിന് പിന്നാലെയാണ് തീരുമാനം. തുറമുഖത്തിന്‍റെ ഒന്നാം ഘട്ട കമ്മീഷനിംഗിന് അടുത്ത മാസം പ്രധാനമന്ത്രിയെത്തുന്ന സാഹചര്യവും സംസ്ഥാന സർക്കാർ കണക്കിലെടുത്തു.