അന്നേരം അവളുടെ കണ്ണുകളില്‍ കണ്ണുനട്ട് ഞാന്‍ സ്തംഭിച്ചിരുന്നു, ക്ലാസില്‍ ടീച്ചര്‍ വന്നു!
ഒരു പെണ്‍കുട്ടി ബോയ്‌സിന്‍റെ വശത്ത് കേറി വന്ന് ഒരു പയ്യനെ ശകാരിക്കുകയും ‘ഞാന്‍ നീ ഉദ്ദേശിക്കുന്ന ടൈപ്പ്’ അല്ല എന്ന് പറഞ്ഞിട്ട് പോവുകയും ചെയ്തു. ഞാനും ആലോചിച്ചു, എന്ത് അഹങ്കാരം ആണവള്‍ക്ക്!
പത്താം ക്ലാസില്‍ എനിക്ക് മാര്‍ക്ക് കുറവായിരുന്നു. അതിനാല്‍ വിചാരിച്ച സ്‌കൂളുകളിലൊന്നും അഡ്മിഷന്‍ കിട്ടിയില്ല. വീട്ടുകാരുടെയും ബന്ധുക്കളുടെയും വഴക്കും കുറ്റം പറച്ചിലും കൊണ്ട് വലഞ്ഞു. അവസാനം, അല്‍പ്പം വൈകിയാണെങ്കിലും കുഞ്ഞമ്മ പഠിപ്പിക്കുന്ന സ്‌കൂളില്‍ തന്നെ എനിക്ക് അഡ്മിഷന്‍ കിട്ടി. പ്ലസ് വണ്‍ ക്ലാസ്സ് തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ഞാന്‍ സ്‌കൂളിലേക്ക് പോകുന്നത്.
സ്‌കൂളില്‍ ചെന്നപ്പോള്‍ കുഞ്ഞമ്മ തന്നെ എന്നെയും കൂട്ടി ക്ലാസിലേക്ക് പോയി. അത്യാവശ്യം ഇന്‍ട്രൊവെര്‍ട്ട് ആയത് കൊണ്ടും സഭാകമ്പം ഉള്ളതുകൊണ്ടും ക്ലാസ്സ് എത്തിയ ഉടനെ എന്നെ ടീച്ചറിന് പേര് പറഞ്ഞു പരിചയപ്പെടുത്തി. ക്ലാസിലുള്ള വേറൊരുടെയും മുഖത്ത് നോക്കാതെ ഫസ്റ്റ് ബെഞ്ചില്‍ തന്നെ ഇരുപ്പുറപ്പിച്ചു. ചുറ്റിനും കലപിലയും ബഹളവും. എന്നെ കുറിച്ചാവാം അവരുടെ സംഭാഷണങ്ങള്‍!
ആദ്യ ഒരാഴ്ച അങ്ങനെ പോയി. അതിനിടക്ക് ഒരുപാട് പേര്‍ വന്നു പരിചയപ്പെട്ടു. പെണ്ണുങ്ങളോട് സംസാരിക്കാനും നോക്കാനും പേടി ആയതിനാല്‍ ആ വശത്തേക്ക് ഞാന്‍ നോക്കിയതേ ഇല്ല. ഇന്‍റര്‍വെല്‍ സമയത്ത് എല്ലാരും വെളിയില്‍ പോകുമ്പോഴൊക്കെ ഞാന്‍ ക്ലാസിനുള്ളില്‍ തന്നെ ഇരുന്നു. ഞാന്‍ ഒറ്റക്കിരിക്കുന്നത് കണ്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ എന്‍റെ ചുറ്റിനും വന്നു നിന്ന് പരിചയപ്പെട്ടു. രണ്ട് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും. സജിത്ത്, അമല്‍, വിഷ്ണു, അമ്മു, മഹിമ. ഒരാള്‍ കൂടെ കൂട്ടത്തില്‍ ഉണ്ടെന്നും അവള്‍ പനി ആയിട്ട് ലീവില്‍ ആണെന്നും അവര്‍ പറഞ്ഞു. ഇനി ഒറ്റക്കിരിയ്ക്കണ്ട ഞങ്ങള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വിശേഷങ്ങള്‍ പങ്കിട്ടു. അവരുമായി അടുക്കാന്‍ തുടങ്ങി.
അടുത്ത ദിവസം ഒരു സംഭവമുണ്ടായി. ഒരു പെണ്‍കുട്ടി ബോയ്‌സിന്‍റെ വശത്ത് കേറി വന്ന് ഒരു പയ്യനെ ശകാരിക്കുകയും ‘ഞാന്‍ നീ ഉദ്ദേശിക്കുന്ന ടൈപ്പ്’ അല്ല എന്ന് പറഞ്ഞിട്ട് പോവുകയും ചെയ്തു. ഞാനും ആലോചിച്ചു, എന്ത് അഹങ്കാരം ആണവള്‍ക്ക്! അതുവരെ പെണ്‍കുട്ടികളുടെ വശത്തേക്ക് നോക്കാത്ത ഞാന്‍ ആദ്യമായി അവളുടെ മുഖം കാണാനായി അവളുടെ മുഖത്തിന് വേണ്ടി പരതി.
ഞാന്‍ നോക്കികൊണ്ടിരിക്കെ, വിഷ്ണു എന്നെ തട്ടി വിളിച്ചിട്ട് പറഞ്ഞു, ദേ സെക്കന്‍റ് ലാസ്റ്റ് ബെഞ്ചില്‍ അങ്ങേ വശത്ത് ഇരിക്കുന്ന പെണ്‍കുട്ടിയാണ് ശ്രുതി എന്ന്. അവളെ ഞാന്‍ നോക്കിയതും അവള്‍ എന്നെ നോക്കിയതും ഒരേ സമയത്തായിരുന്നു. മനസ്സിനും ശരീരത്തിനും ഇന്നേവരെ തോന്നാത്തൊരു കുളിര്‍മ്മ, അപ്പോൾ എന്നിലൂടെ കടന്ന് പോയി. ഞാന്‍ തന്നെ എന്നോട് ചോദിച്ചുപോയി, എന്തിനാ ഇങ്ങനെ നോക്കിയിരിക്കണേയെന്ന്. എവിടെ പോയി പെണ്ണുങ്ങളെ നോക്കുമ്പോഴും എനിക്കുണ്ടാകുന്ന ഭയം എന്ന് ഞാന്‍ സ്വയം സമാധാനിച്ചു.
വിഷ്ണുവും അമലും ടീച്ചര്‍ വന്നു എന്ന് പറഞ്ഞ് തട്ടി വിളിച്ചിട്ടും അതൊന്നും അറിയാത്തവിധം അവളുടെ കണ്ണുകളില്‍ തന്നെ എന്‍റെ നോട്ടം സ്തംഭിച്ച് നിന്നു. ടീച്ചര്‍ ക്ലാസ്സില്‍ വന്നു. എന്‍റെ നോട്ടം കണ്ടപ്പോള്‍ ടീച്ചര്‍ ഉറക്കെ വിളിച്ചു ചോദിച്ചു, ‘അതുലിന്‍റെ നോട്ടം എപ്പോഴും പെണ്ണുങ്ങളുടെ വശത്തേക്കാണല്ലോ’ എന്ന്. അതുകേട്ട് ക്ലാസ്സ് മുഴുവന്‍ മുഴങ്ങി ചിരിച്ചു. ഒപ്പം, അവളും ചിരിച്ചു. അന്നാദ്യമായി എനിക്ക് ചമ്മലോ വിഷമമോ തോന്നിയില്ല.
പീരിയഡ് കഴിഞ്ഞുള്ള ഇന്‍റര്‍വെല്‍ സമയത്ത് ഞാന്‍ ക്ലാസിന് വെളിയിലേക്കിറങ്ങിയതും ഒരു പെണ്‍കുട്ടി ഒരു ലോഡ് പുസ്തകങ്ങളുമായി അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. പരസ്പരം കാണാതെ ഞങ്ങള്‍ കൂട്ടി ഇടിക്കുകയും പുസ്തകം താഴെ വീഴുകയും ചെയ്തു. പുസ്തകങ്ങള്‍ എല്ലാം ഞാനെടുത്ത് അവളുടെ കൈയില്‍ കൊടുത്തു. അപ്പോഴാണ് അത് ശ്രുതിയാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്.
ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കുന്നത് കണ്ട് അവള്‍ എനിക്ക് കൈ തന്നു. എന്നിട്ട് പറഞ്ഞു, ‘താങ്ക് യൂ, എന്‍റെ പേര് ശ്രുതി.’
ഞാനപ്പോഴും ഒന്നും മിണ്ടാതെ ചിരിച്ച് കൊണ്ട് അവള്‍ പോകുന്നതും നോക്കിയിരുന്നു.
പിറ്റേന്ന് ക്ലാസില്‍ വരാന്‍ വല്ലാത്ത തിടുക്കം. സീറ്റിലിരുന്ന ശേഷം, ഞാന്‍ അവളെ കാത്തിരുന്നു. എല്ലാ കുട്ടികളും വന്നു. ടീച്ചര്‍ വന്നു ഹാജര്‍ എടുക്കാന്‍ തുടങ്ങി. അവളെ കണ്ടില്ല. സ്‌കൂള്‍ ബെല്‍ അടിക്കാന്‍ ഏതാനും സെക്കന്‍റ് മാത്രം. ഞാനിങ്ങനെ ചിരി മങ്ങി, സങ്കടം മൂടിയിരിക്കവെ, ദൂരെ കോണിപ്പടികള്‍ ഓടിയിറങ്ങി വരുന്നു, അവള്‍!
ആരോടും പറയാതെ ഒളിപ്പിച്ചു വച്ച ഒരിഷ്ടമുണ്ട് അവളോട്, അത്രമേല്‍ മനോഹരമായ ഒരു കലാലയ ജീവിതം സമ്മാനിച്ച അത്രയും മനോഹരമായ ഒരിഷ്ടം. മനോഹരമായ ഒരു വണ്‍ സൈഡഡ് ലവ്.
എന്‍റെ ജീവിതത്തിലെ സ്ത്രീ കൂടുതല്‍ എഴുത്തുകൾ വായിക്കാം