ദില്ലി: അതിർത്തി കടന്നുള്ള ഭീകരതയെ സ്പോൺസർ ചെയ്യുന്ന പാകിസ്ഥാന് ആയുധങ്ങളും സൈനിക സാങ്കേതികവിദ്യകളും കൈമാറരുതെന്ന് നെതർലാൻഡ്‌സിനോടാവശ്യപ്പെട്ട് ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും നെതർലാൻഡ്സ് പ്രതിരോധ മന്ത്രി റൂബൻ ബ്രെക്കൽമാൻസും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇന്ത്യ ഇക്കാര്യം ഉന്നയിച്ചത്. പ്രതിരോധം, സുരക്ഷ, വിവര കൈമാറ്റം, ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സഹകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോണുകൾ പോലുള്ള പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യയും നെതർലാൻഡ്സും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും തീരുമാനിച്ചു.
അതേസമയം, പാകിസ്ഥാന് പ്രതിരോധ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നൽകുന്നത് ദക്ഷിണേഷ്യയിലെ സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുമെന്ന് രാജ്നാഥ് സിങ് മുന്നറിയിപ്പ് നൽകി. ജമ്മു കശ്മീരിലും മറ്റിടങ്ങളിലും പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരെ ഇന്ത്യ പതിറ്റാണ്ടുകളായി പോരാടുകയാണ്. മറ്റ് രാജ്യങ്ങളിൽ ഭീകരത വളർത്തുക എന്ന നയം കാരണം പാകിസ്ഥാനെ ഒരു തരത്തിലും ആയുധവത്കരിക്കരുതെന്ന് ഇന്ത്യ എല്ലാ സൗഹൃദ രാജ്യങ്ങളോടും പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആൽക്മാർ-ക്ലാസ് മൈൻ കൗണ്ടർ-മെഷേഴ്‌സ് വെസ്സലുകൾ നെതർലാൻഡ്‌സ് പാകിസ്ഥാന് നൽകിയിരുന്നു. ആൽബ്ലാസെർഡാമിലെ വാൻ ഡെർ ഗീസെൻ-ഡി നൂർഡ് കപ്പൽശാലയിൽ നിർമ്മിച്ച മൈൻ ഹണ്ടറുകളാണ് നൽകുന്നത്. ഡാമെൻ കപ്പൽശാലകളിൽ നിന്ന് 1,900 ടൺ മൾട്ടി-റോൾ ഓഫ്‌ഷോർ പട്രോളിംഗ് വെസ്സലുകളും നെതർലാൻഡ്സ് പാകിസ്ഥാന് നൽകുന്നു. നിരവധി ഡച്ച് കമ്പനികൾ സൈനിക രംഗത്ത്പാ കിസ്ഥാനുമായി ഇടപാട് നടത്തുന്നുണ്ടെന്നും ഇന്ത്യ അറിയിച്ചു.
ചൊവ്വാഴ്ച നടന്ന ഇന്ത്യ-നെതർലാൻഡ്‌സ് കൂടിക്കാഴ്ചയിൽ, കപ്പൽ നിർമ്മാണം, ഉപകരണങ്ങൾ, ബഹിരാകാശ മേഖലകൾ എന്നിവയിൽ സഹകരണത്തിന്റെ സാധ്യതകൾ പരിശോധിച്ചു. രണ്ട് രാജ്യങ്ങളിലെയും പ്രതിരോധ സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളെയും സംഘടനകളെയും ബന്ധിപ്പിക്കുന്നതിനൊപ്പം എഐ അനുബന്ധ സാങ്കേതികവിദ്യ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തുവെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.