ഗാസ ആക്രമണം; നെതന്യാഹുവിനെതിരെ ജറുസലേമിൽ പ്രതിഷേധം, വെടിനിർത്തൽ ആവശ്യവുമായി ബന്ദികളുടെ ബന്ധുക്കൾ

ടെൽ അവീവ്: 400ലേറെ പേർ കൊല്ലപ്പെട്ട ഗാസയിലെ വ്യോമാക്രമണം തുടക്കം മാത്രമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സർവ ശക്തിയോടെയും യുദ്ധം തുടരുമെന്നാണ് പ്രഖ്യാപനം. അതേസമയം ഈ ആക്രമണം ഹമാസിന്‍റെ പിടിയിലുള്ള ബന്ദികളുടെ ജീവൻ അപകടത്തിൽ ആക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കൾ. നെതന്യാഹുവിനെതിരെ ജറുസലേമിൽ പ്രതിഷേധം ഉയർന്നു.

രാജ്യത്തിന്‍റെ ജനാധിപത്യത്തെ അപകടത്തിലാക്കി യുദ്ധം പുനരാരംഭിച്ച് സ്വന്തം അധികാരം ഉറപ്പിക്കുകയാണ് നെതന്യാഹുവെന്ന് ഇസ്രയേലിൽ നിന്ന് വിമർശനം ഉയർന്നു. ഗാസയിലെ ഈ ആക്രമണം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുള്ള ഉപകരണമായി ഉപയോഗിക്കപ്പെടുന്നു എന്നാണ് ഇസ്രയേൽ നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥനും പ്രതിഷേധങ്ങളുടെ സംഘാടകരിലൊരാളുമായ ഓറ പെലെഡ് നകാഷ് പറഞ്ഞത്. ഗാസയിൽ തടവിലുള്ള ബന്ദികളുടെ ബന്ധുക്കളും ഉടനടി വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട്  രംഗത്തെത്തി. ഇസ്രയേലുകാരായ ബന്ദികളെ ഹമാസ് അപായപ്പെടുത്തുമോ എന്ന ആശങ്കയിലാണ് ബന്ധുക്കൾ. 

കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 400ലേറെ പേർ ഗാസയിൽ കൊല്ലപ്പെട്ടു. ജനുവരി 19ന് തുടങ്ങിയ ഒന്നാം ഘട്ട വെടിനിർത്തലിന്‍റെ സമയ പരിധി അവസാനിക്കുകയും രണ്ടാം ഘട്ട ചർച്ചകൾ അലസിപ്പിരിയുകയും ചെയ്തതോടെ ആണ് ഗാസ വീണ്ടും യുദ്ധഭൂമി ആയത്. ലോകം പ്രതീക്ഷയോടെ കണ്ട സമാധാന കരാർ തകർന്നതിനു കാരണക്കാർ ഹമാസ് ആണെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തുന്നു. മറിച്ചാണെന്ന് ഹമാസും പറയുന്നു.

രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായില്ലെന്ന് ഇസ്രയേൽ ആരോപിക്കുന്നു. തങ്ങൾ മുന്നോട്ടുവെച്ച ന്യായമായ ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചില്ലെന്ന് ഹമാസും ആരോപിച്ചു. അങ്ങനെയാണ് ചർച്ച അലസിപ്പിരിഞ്ഞത്. പിന്നാലെയായിരുന്നു ഗാസയിലെ ഇന്നലത്തെ ഇസ്രയേൽ ആക്രമണം. അമേരിക്കയെ മുൻകൂട്ടി അറിയിച്ച ശേഷമാണ് നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടത്. ആക്രമണത്തിന് ഉത്തരവാദി ഹമാസെന്നാണ് അമേരിക്കയുടെ ആരോപണം.

ശത്രുക്കളോട് ദയ കാട്ടില്ലെന്നും ബന്ദികളെ ഹമാസ് മോചിപ്പിക്കും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു പറയുന്നു. ഗാസ പൂർണമായി ഒഴിപ്പിക്കണമെന്ന ഡോണൾഡ്‌ ട്രംപിന്‍റെ നിലപാട് വന്നതും ഇതിനെ അറബ് രാജ്യങ്ങൾ തള്ളിയതും വെടിനിർത്തൽ കാലത്തായിരുന്നു. രണ്ടു മാസത്തെ ശാന്തതയ്ക്കു ശേഷം വീണ്ടും ഗാസ വിലാപ ഭൂമി ആകുമ്പോൾ ഇനിയൊരു സമാധാന ശ്രമത്തിന് ആര് മുൻകയ്യെടുക്കും എന്ന ചോദ്യമാണ് ഉയരുന്നത്. 

രണ്ട് മാസത്തെ ശാന്തത, വീണ്ടും വിലാപ ഭൂമിയായി ഗാസ; പരസ്പരം കുറ്റപ്പെടുത്തി ഇസ്രയേലും ഹമാസും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin