ഈങ്ങാപ്പുഴ ഷിബില കൊലപാതകം; ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ യാസർ കത്തിച്ചു കളഞ്ഞു, ചിത്രങ്ങൾ അയച്ചെന്നും അയൽവാസി
കോഴിക്കോട്: രാസലഹരിക്ക് അടിമയായ യാസറിൻ്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഷിബില കുഞ്ഞിനെയും കൂട്ടി അടിവാരത്തെ വാടക വീട്ടിൽ നിന്ന് കക്കാട്ടെ സ്വന്തം വീട്ടിലേക്ക് എത്തിയതെന്ന് അയൽവാസിയായ വർഗീസ്. കുറച്ചു നാളായി ഇരുവരും അകന്നു കഴിയുന്നതിനാൽ, കുഞ്ഞിൻറെ പിറാന്നളിന് യാസറിനെ വിളിച്ചിരുന്നില്ല. ഈ ദേഷ്യത്തിൽ ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ യാസർ കത്തിച്ചു കളഞ്ഞെന്നും അതിൻ്റെ ദൃശ്യങ്ങൾ വാട്സാപ്പ് വഴി അയച്ചു കൊടുത്തെന്നും അയൽവാസി വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഷിബിലയുടെ വിവിധ സർട്ടിഫിക്കറ്റുകൾ ഇങ്ങനെ നഷ്ടപ്പെടുമെന്ന പേടിയുള്ളതിനാൽ, കുടുംബം ആവശ്യപ്പെട്ട പ്രകാരം യാസറുമായി സംസാരിച്ചിരുന്നു. എന്നാൽ, ഒരു വിധത്തിലും അനുനയത്തിന് തയ്യാറായില്ലെന്നും വർഗീസ് പറഞ്ഞു. ഷിബിലെയെ മർദിച്ചിരുന്നതായി യാസർ സംസാരത്തിനിടെ സമ്മതിച്ച കാര്യവും അയൽവാസിയായ വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, പരിക്കേറ്റ ഭാര്യയുടെ അച്ഛൻ അബ്ദുറഹ്മാനും അമ്മ ഹസീനയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച ഷിബിലയുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് പൂർത്തിയാക്കും. ഇന്നലെ രാത്രി മെഡിക്കൽ കോളേജ് ക്യാഷാലിറ്റി പരിസരത്ത് വച്ച് പിടിയിലായ യാസിറിനെ പുലർച്ചെ ഒരു മണിയോടെ താമരശ്ശേരി പൊലീസിന് കൈമാറി. കനത്ത സുരക്ഷയിലാണ് പ്രതിയെ താമരശ്ശേരിയിലേക്ക് കൊണ്ടുപോയത്. വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ് പൊലീസ്. ഫൊറൻസിക് സംഘം ഇന്ന് സംഭവം നടന്ന കക്കാട്ടെ വീട്ടിലെത്തി പരിശോധിക്കും.
കൊല്ലം ഫെബിൻ കൊലപാതകം; ഹൃദയത്തിലും ശ്വാസകോശത്തിലും കരളിലും ആഴത്തിൽ മുറിവുകൾ, ഇന്ന് സംസ്കാരം