ഫ്ലോറിഡ: ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെ മാസങ്ങൾ നീണ്ട ദൗത്യത്തിനു ശേഷം സുനിത വില്യംസ്, ബച്ച്, നിക്ക്, അലക്സാണ്ടർ എന്നിവർ തിരിച്ചെത്തിയതിൽ ഞങ്ങൾ അത്യന്തം സന്തോഷവാന്മാരാണെന്ന് നാസ. പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശപ്രകാരം നാസയും സ്പേസ് എക്സും ഒറ്റക്കെട്ടായി പ്രവർത്തിച്ച് ദൗത്യം ഒരു മാസം മുന്നേ പൂർത്തിയാക്കുകയായിരുന്നു എന്ന് നാസ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ജാനെറ്റ് പെട്രോ പറഞ്ഞു. ട്രംപിന്റെ വെല്ലുവിളി ഏറ്റെടുത്ത് രണ്ട് ടീമും ഒരുമിച്ച് യാത്രികരെ വീട്ടിലേക്കെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. കൃത്യമായ തയ്യാറെടുപ്പും അര്‍പ്പണബോധവും പരിശ്രമവും കൊണ്ട്, ഭൂമിയുടെയും ചന്ദ്രന്റെയും ചൊവ്വയുടെയും അതിര്‍നരന്പുകൾ ഭേദിച്ച് മുഴുവൻ മനുഷ്യരാശിക്കും വേണ്ടി നമ്മൾ ഒരുമിച്ച് മുന്നോട്ട് പോകുകയാണ് എന്നും പെട്രോ കൂട്ടിച്ചേർത്തു.
ക്രൂ- 9 ലാൻഡിംഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാഗൺ പേടകത്തിനു പുറത്തിറങ്ങി. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരിൽ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി. യാത്രികരെ നിലവിൽ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റുകയാണ്.
സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ഡ്രാഗൺ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് മൂന്നരയോടെ ലാൻഡ് ചെയ്തു. സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിച്ചു. അങ്ങനെ മാസങ്ങൾ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലെത്തി.
കൈവീശി, ചിരിയോടെ പുറത്തേക്കിറങ്ങി സുനിത വില്യംസ്; യാത്രികരെ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റി