പെലെയും റൊണാള്‍ഡോയുമല്ല, ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളെ തെരഞ്ഞെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളെ തെരഞ്ഞെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ലെക്സ് ഫ്രൈഡ്മാന്‍റെ പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരങ്ങള്‍ ആരാണെന്ന ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി നല്‍കിയത്.
എക്കാലത്തെയും മികച്ച താരങ്ങളെ തെരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ ഫ്രൈഡ്‌മാന്‍ അഞ്ച് ചോയ്സുകളാണ് നല്‍കിയത്. ഡിയാഗോ മറഡോണ, പെലെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, സിനദിന്‍ സിദാന്‍ എന്നിവരില്‍ ആരാണ് ഏറ്റവും മികച്ച ഫുട്ബോള്‍ താരമെന്നതായിരുന്നു ചോദ്യം. മുന്‍ തലമുറയ്ക്ക് ഡിയാഗോ മറഡോണയായിരുന്നു ഹീറോ എങ്കില്‍ ഇപ്പോഴത്തെ തലമുറക്ക് അത് ലിയോണല്‍ മെസി ആണെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി.
1980കളില്‍ ഒരേയൊരു പേരായിരുന്നു ഫുട്ബോളില്‍ ഉയര്‍ന്നു കേട്ടിരുന്നത്, അത് മറഡോണയായിരുന്നു. അയാളൊരു യഥാര്‍ത്ഥ നായകനായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറയോട് ചോദിച്ചാല്‍ അവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മെസിയെന്ന് മറുപടി പറയുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഫുട്ബോളില്‍ ഇന്ത്യക്കുള്ള താല്‍പര്യത്തെക്കുറിച്ചും ഇന്ത്യൻ വനിതാ ഫുട്ബോള്‍ നടത്തിയ പുരോഗതിയെപ്പറ്റിയും പ്രധാനമന്ത്രി അഭിമുഖത്തില്‍ വാചാലനായി.
ഫുട്ബോളിനെക്കുറിച്ച് പറയുമ്പോൾ എന്‍റെ മനസില്‍ ആദ്യമെത്തുന്ന ഓര്‍മകളിലൊന്ന് മധ്യപ്രദേശിലെ ഗോത്രവര്‍ഗക്കാര്‍ കൂടുതല്‍ താമസിക്കുന്ന ഷാദോല്‍ ജില്ലയെക്കുറിച്ചാണ്. ഒരിക്കല്‍ അവിടം സന്ദര്‍ശിച്ചപ്പോള്‍ അവിടെ നൂറോളം ആണ്‍കുട്ടികളും പ്രായമായവരുമെല്ലാം സ്പോര്‍ട്സ് ജേഴ്സി ധരിച്ചു നില്‍ക്കുന്നത് കണ്ടു. സ്വാഭാവികമായി അവരുടെ അടുത്തുചെന്ന് നിങ്ങള്‍ എവിടെനിന്നാണ് വരുന്നതെന്ന് ഞാന്‍ ചോദിച്ചു. അവര്‍ നല്‍കിയ മറുപടി, മിനി ബ്രസീലില്‍ നിന്നാണെന്നായിരുന്നു. അതാണ് മറ്റുള്ളവർ ഞങ്ങളുടെ ഗ്രാമത്തെ വിളിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ആരാധകനായി ഞാന്‍ കൂടെയുണ്ടാകും! അര്‍ജന്റീനയ്ക്കായി കളിക്കാന്‍ സാധിക്കാത്തതിലെ നിരാശ വ്യക്തമാക്കി മെസി
എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന് ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞത് കഴിഞ്ഞ നാലു തലമുറയായി ഫുട്ബോള്‍ കളിക്കുന്നവരാണ് അവരുടെ ഗ്രാമത്തിലുള്ളതെന്നും എണ്‍പതോളം ദേശീയ താരങ്ങള്‍ തങ്ങളുടെ ഗ്രാമത്തില്‍ നിന്നുയര്‍ന്നുവന്നിട്ടുണ്ടെന്നും തങ്ങളുടെ ഗ്രാമം മുഴുവന്‍ ഫുട്ബോളിനായി സമര്‍പ്പിച്ചിരിക്കുന്നവരാണെന്നുമായിരുന്നു. അവിടെ നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ മറ്റിടങ്ങളില്‍ നിന്നുപോലും കാണികള്‍ എത്താറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.