വിലങ്ങാടും പകുതിയിലധികം ദുരന്തബാധിതർ പുനരധിവാസ പട്ടികയിൽ നിന്ന് പുറത്ത്; ഉൾപ്പെട്ടത് 21 കുടുംബങ്ങൾ മാത്രം
കോഴിക്കോട്: വയനാടിന് പിന്നാലെ വിലങ്ങാട്ടെ ദുരിതബാധിതർക്കായി തയ്യാറാക്കിയ പുനരധിവാസ പട്ടികയെ കുറിച്ചും വ്യാപക പരാതി. ഉരുൾപൊട്ടൽ നേരിട്ട നിരവധി കുടുംബങ്ങൾ സർക്കാർ തയ്യാറാക്കിയ ആദ്യ ഘട്ട പട്ടികയിൽ നിന്ന് പുറത്തായി. ദുരിതബാധിതരായ 53 കുടുംബങ്ങളിൽ 21 പേർ മാത്രമാണ് പട്ടികയിലുളളത്. 15 ലക്ഷം പൂപയുടെ പാക്കേജിൽ നിന്നാണ് നിരവധി കുടുംബങ്ങള്‍ പുറത്തായത്. അര്‍ഹരായ പലരും പട്ടികയിൽ ഉള്‍പ്പെട്ടിട്ടില്ലെന്ന വ്യാപക പരാതിയാണ് വിലങ്ങാട് നിന്നുയരുന്നത്.
ആദ്യം സർക്കാർ നിയോഗിച്ച റാപ്പിഡ് വിഷ്വൽ സ്ക്രീനിങ് ടീമായിരുന്നു ദുരതബാധിതരായ കുടംബങ്ങളുടെ എണ്ണം 53 എന്ന് തിട്ടപ്പെടുത്തിയത്. വില്ലേജ് ഓഫിസർ, ജിയോളജിസ്റ്റ്, വാർഡ് മെമ്പർ, തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനീയർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എൻജിനീയർ എന്നിവരെല്ലാം ചേർന്നാണ് പട്ടിക തയ്യാറാക്കിയത്. ചീഫ് സെക്രട്ടറി സ്ഥലം സന്ദർശിച്ചപ്പോൾ ഇതേ കണക്കാണ് പറഞ്ഞത്.
എന്നാൽ, അഞ്ച് മാസത്തിനുശേഷം മുക്കം എന്‍ഐടിയിലെ ഒരു സംഘത്തെ കൂടി പഠനത്തിനായി സര്ർക്കാർ നിയോഗിച്ചു. വിദഗ്ധരെത്തി ലാൻഡ് സ്ലൈഡ് സസ്പറ്റബിലിറ്റി മാപ്പിങ് തയ്യാറാക്കി. ഇതോടെ പുനരധിവാസ പട്ടികയിൽ 21 കുടുംബങ്ങളായി ചുരുങ്ങി. ഉരുൾപൊട്ടലിന് മുന്നെ ആൾ താമസമില്ലാത്ത വീടുകളുടെ ഉടമസ്ഥർ പട്ടികയിൽ ഉൾപ്പെട്ടു.
ഉരുൾപൊട്ടലിനുശേഷം പെരുവഴിയിലായവർ പട്ടികയ്ക്ക് പുറത്തുമായി. വീട് പൂർണമായി നഷ്ടപ്പെട്ടവർ എന്ന ഒറ്റ മാനദണ്ഡം അനുസരിച്ചാണ് പട്ടികയെന്നാണ് ദുരന്തനിവാരണ അതോറിറ്റി വിശദീകരിക്കുന്നത്. അടുത്ത ഘട്ടത്തിൽ കൂടുതൽപേർ ഉൾപ്പെടുത്തുമെന്നും ഇവര്‍ പറയുന്നു.