ഇനിയൊരു ഓസ്ട്രേലിയന്‍ പര്യടനത്തിന് ഞാനുണ്ടാവില്ല, കരിയറിനെക്കുറിച്ച് നിര്‍ണായക പ്രഖ്യാപനവുമായി വിരാട് സൂചനയും
ബെംഗളൂരു: അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് നിര്‍ണായക സൂചന നൽകി വിരാട് കോലി. ഇനിയൊരു ഓസീസ് പര്യടനത്തിന് സാധ്യത ഇല്ലെന്നും ഇക്കഴിഞ്ഞ ബോർഡർ-ഗാവസ്കർ പരമ്പര ഓസ്ട്രേലിയയിലെ തന്‍റെ അവസാന ടെസ്റ്റ്
പരമ്പരയായേക്കുമെന്നും കോലി ആര്‍സിബിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയിട്ടും അഞ്ച് ടെസ്റ്റിൽ ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്ന് 23.75 ശരാശരിയില്‍ ആകെ190 റൺസ് മാത്രമായിരുന്നു കോലി നേടിയത്.
അടുത്ത ഓസ്ട്രേലിയന്‍ പര്യടനത്തിന് ഇനിയും മൂന്നോ നാലോ വര്‍ഷം കൂടി കാത്തിരിക്കേണ്ടിവന്നേക്കാം. അതുകൊണ്ട് തന്നെ ഇനിയൊരു ഓസ്ട്രേലിയന്‍ പര്യടനത്തിന് ഞാനുണ്ടാകാനിടയില്ല. കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തുക എന്നത് ഇനി സാധ്യമുള്ള കാര്യവുമല്ല. സംഭവിച്ചതെല്ലാം അതേരീതിയില്‍ തന്നെ ഉൾക്കൊള്ളുന്നു. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ പിഴവുകളായിരുന്നു എന്നെ ഏറെക്കാലം വേട്ടയാടിയത്. എന്നാല്‍ അത് 2018ല്‍ തിരുത്താനായിരുന്നു. അതുപോലെയല്ല ഓസ്ട്രേലിയന്‍ പര്യടനത്തില്‍ സംഭവിച്ച പിഴവുകളുടെ കാര്യം.
എന്നാല്‍ ഓസ്ട്രേലിയയില്‍ തിളങ്ങാനാവാതെ പോയതില്‍ നിരാശയില്ല. പറ്റിയ തെറ്റുകളെക്കുറിച്ച് ചിന്തിച്ചിരുന്നാല്‍ അത് നമ്മളില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും. അതാണ് ഓസ്ട്രേലിയയിലും എനിക്ക് സംഭവിച്ചത്. ആദ്യ ടെസ്റ്റില്‍ ഞാന്‍ മികച്ച സ്കോര്‍ നേടിയിരുന്നു. ഞാന്‍ കരുതി, കൊള്ളാം, ഇനി നന്നായി കളിക്കാമെന്ന്. എന്നാല്‍ പിന്നീട് വിചാരിച്ചതുപോലെയല്ല കാര്യങ്ങള്‍ നടന്നത്. എന്നാല്‍ ആ നിരാശകളെ ഉള്‍ക്കൊള്ളുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. സംഭവിച്ചതിനെക്കുറിച്ച് ചിന്തിച്ചിരുന്നിട്ട് കാര്യമില്ലല്ലോ എന്നും കോലി പറഞ്ഞു.
രണ്ടക്കം കടന്നത് 3 പേര്‍ മാത്രം, തകർന്നടിഞ്ഞ് പാകിസ്ഥാൻ, ന്യൂസിലന്‍ഡിനെതിരെ നാണംകെട്ട തോൽവി
എന്നാല്‍ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന് കോലി നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. നേട്ടങ്ങള്‍ക്കോ റെക്കോര്‍ഡുകള്‍ക്കോ വേണ്ടിയല്ല താന്‍ കളിക്കുന്നതെന്നും കളി ആസ്വദിക്കാനാവുന്നതിനാലാണെന്നും കോലി പറഞ്ഞു. എത്രകാലം കളി ആസ്വദിക്കാനും അതില്‍ നിന്ന് സന്തോഷം കണ്ടെത്താനും കഴിയുന്നുവോ അത്രയും കാലം കളി തുടരണമെന്നാണ് ആഗ്രഹം. വിരമിച്ചതിന് ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും കൂടുതൽ യാത്ര ചെയ്യാനാണ് സാധ്യതയെന്നും മുപ്പത്തിയാറുകാരനായ കോലി പറഞ്ഞു.