റോഡിൽ സംശയാസ്പദമായി കണ്ടു; പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ
കോട്ടയം: കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു.
അതേസമയം, കളമശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലിലെ ലഹരി കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. കളമശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്നവര്‍ ഒരു ഗ്യാങ് ആണെന്നും നടക്കുന്നത് ലഹരിയുടെ കൂട്ടുകച്ചവടമാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്നവരുടെ ഒരു ഗ്യാങ് തന്നെയുള്ളതിനാൽ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കടക്കം ഹോസ്റ്റലിനുള്ളിൽ ഒരു സ്വാധീനവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
ഹോസ്റ്റൽ മുറിയിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ ബീഡിക്കെട്ടുകള്‍ കണ്ടെത്തിയിരുന്നു. കഞ്ചാവ് നിറച്ച ബീഡികളാണ് വലിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി. അതേസമയം, കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ ലഹരി എത്തിച്ചു നൽകിയ മൂന്നാം വർഷ വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതമാക്കി. കൊല്ലം സ്വദേശിയായ ഈ വിദ്യാർത്ഥിയാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു പേരും മൊഴി നൽകിയിട്ടുണ്ട്. ലഹരി എത്തിച്ച് നൽകിയ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടൻ പിടികൂടും.