തമീം ഹോസ്റ്റൽ സ്ഥിരം ലഹരി കേന്ദ്രം; മുറിയിൽ നിറയെ മദ്യക്കുപ്പികൾ, കഞ്ചാവുമായി പിടിയിലായത് കൊല്ലം സ്വദേശി
കൊച്ചി: കൊച്ചിയിൽ ലഹരിവേട്ട തുടര്‍ന്ന് പൊലീസ്. കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പിജി കളിലുമാണ് ഇന്നലെ മിന്നൽ പരിശോധന നടന്നത്. ഹോസ്റ്റലുകളിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവ് കണ്ടെത്തിയെന്ന് എസിപി പറഞ്ഞു. കുസാറ്റ് പരിസരത്തെ തമീം ഹോസ്റ്റലിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
സംഭവത്തിൽ കൊല്ലം സ്വദേശിയായ വിദ്യാര്‍ത്ഥി മുഹമ്മദ് സൈദലിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരത് മാതാ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കസ്റ്റഡിയിലെടുത്ത യുവാവിനെ രാത്രി തന്നെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പരിശോധനയുടെ ഭാഗമായി മദ്യപിച്ച് വാഹനമോടിച്ചവരെയും പൊലീസ് പിടികൂടി. കുസാറ്റിലെ തമീം ഹോസ്റ്റൽ സ്ഥിരം ലഹരി കേന്ദ്രമാണെന്നും ഇവിടെ നിന്ന് കഞ്ചാവ് വലിക്കുന്ന ഉപകരണങ്ങളടക്കം പിടിച്ചെടുത്തുവെന്നും പൊലീസ് പറഞ്ഞു.
ഹോസ്റ്റലിലെ മുറിയിൽ പരിശോധനയ്ക്കെത്തിയ പൊലീസ് കണ്ടത് നിറയെ മദ്യക്കുപ്പികളായിരുന്നു. വൻതോതിൽ ബിയര്‍ ബോട്ടിലുകളും മദ്യക്കുപ്പികളുമാണ് കണ്ടെടുത്തത്. ഇതിനുപുറമെ ലഹരിവസ്തുക്കളുടെ പാക്കറ്റുകളും സിഗരറ്റ് പാക്കറ്റുകളും വൻതോതിൽ കണ്ടെത്തി.
അതേസമയം, കളമശേരി പോളി ടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിലെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. കളമശേരി ഹോസ്റ്റലിൽ നടക്കുന്ത് കൂട്ടു കച്ചവടമാണെന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്നവർ ഒരു ‘ഗ്യാങ്’ ഉണ്ടെന്നും വിദ്യാർത്ഥി സംഘടനകൾക്ക് ഹോസ്റ്റലിനകത്ത് ഒരു സ്വാധീനവുമില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പരിശോധനയിൽ ഹോസ്റ്റൽ മുറിയിൽ വ്യാപകമായി ബീഡികെട്ടുകൾ കണ്ടെത്തി. ബീഡിയിൽ നിറച്ചാണ് കഞ്ചാവ് വലിക്കുന്നതെന്നാണ് വിദ്യാർത്ഥികളുടെ മൊഴി.