കോട്ടയം: മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി.
നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയാണു പി.സി. ജോര്‍ജ്. ഇ.സി.ജിയിലെ വ്യതിയാനം, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ ഉള്‍പ്പെടെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ജോര്‍ജ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പി.സി. ജോര്‍ജിന്റെ ആരോഗ്യം മോശമാണെന്ന് അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍, നിലവില്‍ ജാമ്യം ആവശ്യമില്ലെന്നും ഇപ്പോള്‍ നല്‍കുന്നത് മികച്ച ചികിത്സയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യവ്യവസ്ഥകള്‍ പി.സി. ജോര്‍ജ് തുടര്‍ച്ചയായി ലംഘിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.
തിങ്കളാഴ്ച പോലീസിന്റെ അസറ്റ് ഒഴിവാക്കാന്‍ നാടകീയമായി ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പി.സി. ജോര്‍ജിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിടുകയും പിന്നീട് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. ജോര്‍ജിനെ പോലീസ് കസ്റ്റഡിയില്‍ വിടരുതെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യം കോടതി തള്ളിയിരുന്നു.
മുമ്പും സമാനമായ മതവിദ്വേഷ പരാമര്‍ശങ്ങള്‍ ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് പോലീസില്‍ നിന്നു ഈ കേസുകളുടെ വിശദാംശങ്ങള്‍ വാങ്ങി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി.
നേരത്തെ, ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിയ കോട്ടയം സെഷന്‍സ് കോടതിയും ഹൈകോടതിയും നടത്തിയ പരാമര്‍ശങ്ങളും പി.സി. ജോര്‍ജിന് എതിരാണ്.
30 വര്‍ഷത്തോളം ജനപ്രതിനിധിയായിരുന്ന ഒരു വ്യക്തിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണിതെന്നും ഇത് ആവര്‍ത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമുള്ള അഭിപ്രായ പ്രകടനത്തോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.