മടിക്കൈ: കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കാനുള്ള പ്രവർത്തനം ഊർജിതമായി തുടരുകയാണെന്നും നവംബർ ഒന്നിന് പ്രഖ്യാപനമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
മടിക്കൈ എരിക്കുളത്ത് കെ എം കുഞ്ഞിക്കണ്ണൻ സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അതിനുള്ള പ്രവർത്തനം നടത്തുന്നത്. അതതു ദേശത്തുള്ള ജനങ്ങൾക്കാണ് പ്രദേശത്ത്, എന്തു വികസനം വേണമെന്ന് പറയാൻ കഴിയുക.
ജനകീയ ആസൂത്രണത്തിലൂടെ ജനങ്ങൾ നിർദ്ദേശിക്കുന്നു. അത് തീരുമാനമായി നടപ്പാക്കുന്നു. നാടിന്റെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ കൂടുതൽ പദ്ധതികൾ വരുന്നു.
തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരവും പണവും നൽകി കേരളത്തിൽ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശിക സർക്കാരായി അവ പ്രവർത്തിക്കുന്നു.
എന്നാൽ മറ്റിടങ്ങളിൽ ഇങ്ങനെയില്ല. നവകേരള സൃഷ്ടിക്കായി തദ്ദേശ സ്ഥാപനങ്ങളാണ് മികവാർന്ന പ്രവർത്തനം നടത്തേണ്ടത്. സമ്പൂർണ സാക്ഷരത നമ്മൾ നേടിയതുതന്നെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്.
വലിയ വ്യക്തിശുചിത്വമുള്ള നമ്മുടെ നാട്ടിൽ മാലിന്യം വലിച്ചെറിയുന്ന രീതിക്ക് അവസാനമുണ്ടാകണം. പലയിടത്തും മാലിന്യം നിറഞ്ഞുകിടക്കുന്നുണ്ട്.
ജലാശയങ്ങൾ മാലിന്യക്കൂമ്പാരമാകുന്നുണ്ട്. അവ മറികടക്കാനുള്ള മുൻകൈയും നേതൃത്വവും തദ്ദേശ സ്ഥാപനങ്ങളാണ് ഏറ്റെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ശ്യാമ ലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. മടിക്കൈ പാലിയേറ്റീവ് സൊസൈറ്റിക്ക് മണികണ്ഠൻ മേലത്ത് നൽകുന്ന ഹോം കെയർ വാഹനം മുഖ്യമന്ത്രി കൈമാറി.