കേരള തീരത്ത് രേഖകളില്ലാതെ മത്സ്യബന്ധനം, തമിഴ്നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ പിടികൂടി; മീൻ ലേലം ചെയ്തു

തിരുവനന്തപുരം: രേഖകളില്ലാതെ കേരള തീരത്ത്  മത്സ്യബന്ധനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള ബോട്ടുകൾ പിടികൂടി. വിഴിഞ്ഞo ഭാഗത്ത് നിന്നും രണ്ട് ട്രോളർ ബോട്ടുകളും മൂന്ന് വള്ളങ്ങളുമാണ് മറൈൻ എൻഫോഴ്സസ്മെന്റ് പിടിച്ചത്. തമിഴ്നാട് ചിന്നത്തുറ സ്വദേശിയായ ബനിറ്റോ,തൂത്തൂർ സ്വദേശി നസിയൻസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ടുകൾ. 

മറൈൻ ആംബുലൻസിൽ നടത്തിയ പട്രോളിംഗിലാണ് വിഴിഞ്ഞത്തുനിന്നും അഞ്ച് കിലോമീറ്റർ ഉള്ളിലായി മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന ബോട്ടുകള്‍ പിടിയിലായത്. 

വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ എസ്. രാജേഷിന്‍റെ നേതൃത്വത്തിലാണ് ബോട്ടുകള്‍ പിടിച്ചെടുത്തത്.  സിപിഒ ടിജു, ലൈഫ് ഗാർഡുമാരായ യൂജിൻ ജോർജ്, ഫ്രഡി, മറൈൻ ആംബുലൻസ് ക്യാപ്റ്റൻ വാൽത്തൂസ് ശബരിയാർ, എൻജിനിയർ അരവിന്ദൻ, ക്രൂമാരായ അഭിരാം, അഭിമന്യൂ, നേഴ്‌സ് കുബർട്ടിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്തു. 

കഴിഞ്ഞ ആഴ്ചയും രണ്ട് ബോട്ടുകൾ പിടികൂടിയിരുന്നു. തീരത്ത് പരിശോധന തുടരുമെന്ന് മറൈൻ എൻഫോഴ്സസ്മെന്‍റ് അറിയിച്ചു.

Read More: കേരള തീരത്ത് നിയമ വിരുദ്ധ മത്സ്യബന്ധനം, തമിഴ്നാട് സ്വദേശിയുടെ ട്രോളർ ബോട്ട് പിടിച്ചെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin