സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിക്കണമെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെട്ട് മണിപ്പൂര്‍ ഹൈക്കോടതി. വംശീയ കലാപം ബാധിക്കാത്ത എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനും മണിപ്പൂര്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മണിപ്പൂര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ എട്ട് വരെ നീട്ടിയതിന് പിന്നാലെയാണ് നിര്‍ദേശം. 
ചീഫ് ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുല്‍, ജസ്റ്റിസ് ഗോല്‍മി ഗൈഫുല്‍ഷില്ലു കബുയി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളുടെയും പകര്‍പ്പുകള്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാനും കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട അടുത്ത വാദം നവംബര്‍ ഒമ്പതിന് കോടതി പരി?ഗണിക്കും. 
അതേസമയം മണിപ്പൂരിലെ കാങ്ചുപ്പ് മേഖലയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പോലീസുകാരും മൂന്ന് ഗ്രാമീണ സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. അവരെ ചികിത്സയ്ക്കായി ഇംഫാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ഇംഫാല്‍ വെസ്റ്റ് ജില്ലയുടെ അതിര്‍ത്തിയിലുള്ള കാങ്ചുപ് ഗ്രാമത്തില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് രാവിലെ 9.10 ഓടെ വെടിയൊച്ചകള്‍ കേട്ടതായി ഗ്രാമവാസികള്‍ പറഞ്ഞു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് കൗമാരപ്രായക്കാരെ കാണാതായതിനെ ഒരു ദിവസത്തിന് ശേഷമാണ് പുതിയ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
സെപ്റ്റംബറിലെ ഏതാനും ദിവസങ്ങള്‍ ഒഴികെ, വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട മെയ്  മൂന്ന് മുതല്‍ മണിപ്പൂരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്.  സംസ്ഥാനത്തെ ക്രമസമാധാന നിലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ചിത്രങ്ങളും വിദ്വേഷ പ്രസംഗങ്ങളും വീഡിയോ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കുന്നതിനായാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. 
വടക്കുകിഴക്കന്‍ സംസ്ഥാനത്തെ വംശീയ സംഘര്‍ഷം പത്ത് ജില്ലകളെയാണ് ബാധിച്ചത്. മെയ് നാല് മുതല്‍ രണ്ട് മാസത്തേക്ക് നിരോധിച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ജൂലൈ പകുതി മുതല്‍ ഭാഗികമായി ലഭ്യമാക്കി.  മെയ് മൂന്നിന് മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ ഏറ്റുമുട്ടലില്‍ 180-ലധികം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed