ഇസ്രായേലിലെ സാധാരണ ജനങ്ങളും ഭയചകിതരാണ്.. വീണ്ടും ഹമാസ് നടത്തിയതുപോലുള്ള ലോണ്‍ വൂള്‍ഫ് അറ്റാക്ക് (ഒറ്റയ്ക്ക് കൂടുതലാളുകളെ ആക്രമിക്കുന്ന രീതി) ഇനിയും ഉണ്ടാകാമെന്നാണ് പലരും കരുതുന്നത്.
ഒക്ടോബർ 7 നുശേഷം ഇതുവരെ ഇസ്രായേലിൽ 1.5 ലക്ഷം തോക്ക് ലൈസൻസിനുള്ള അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ആളുകൾ ലൈസൻസുള്ള തോക്കുകൾ കൈവശം വയ്ക്കുന്നതിനെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
ഇസ്രായേലിലെ ജനങ്ങൾക്ക് രണ്ടുവർഷത്തെ സൈനിക പരിശീലനം നിർബന്ധമാണ്. അതുകൊണ്ടുതന്നെ ഒട്ടുമിക്കവർക്കും തോക്ക് ഉപയോഗിക്കാൻ അറിയുകയും ചെയ്യാം. അറിയാത്തവർക്കായി ഇപ്പോൾ കൂടുതൽ പരിശീലന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ലോണ്‍ വൂള്‍ഫ് അറ്റാക്ക് പലതരത്തിലാണ് നടക്കുക. ആൾക്കൂട്ടത്തിനുനേരെ വെടിവെപ്പ്, കത്തിക്കുത്ത്, ആളുകൾക്കുമേൽ വാഹനമോടിച്ചുകയറ്റുക തുടങ്ങിയവ ഈ ഗണത്തിൽ പെടും.
ഇസ്രായേൽ സർക്കാർ 10,000 തോക്കുകൾ പുറത്തുനിന്നും വാങ്ങുമെന്ന് ഒക്ടോബർ 10 ന് പ്രഖ്യാപനം വന്നിരുന്നു. 4000 തോക്കുകൾ നിലവിൽ വാങ്ങിയിട്ടുണ്ട്. ഇതുകൂടാതെ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ്, ജാക്കറ്റ് എന്നിവയും തോക്കുകൾക്കൊപ്പം ജനങ്ങൾക്ക് സൗജന്യമായി നൽകുന്ന പദ്ധതി നടപ്പാകുകയാണ്.
എന്നാൽ ഇത് അപകടകരമാണെന്നും ആളുകൾക്ക് കണ്ണടച്ച് തോക്കുകൾ നൽകുന്നത് അമേരിക്കയിൽ നിലവിൽ സംഭവിക്കുന്നതുപോലുള്ള ഗുരുതരമായ തോക്കു സംസ്ക്കാര അവസ്ഥയിലേക്ക് ഇസ്രയേലിനെ കൊണ്ടെത്തിക്കുമെന്നും നിയമ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.