പാലക്കാട്: കഞ്ചിക്കോട്ടെ ബ്രൂവറി വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
സ്പിരിറ്റ് ഉത്പാദിപ്പിച്ച് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ് ലോബിയും ഈ വിവാദത്തിന് പിന്നിലുണ്ട്. ഇതില്‍ അഴിമതിയൊന്നും ഞാന്‍ ഉന്നയിക്കുന്നില്ല. പക്ഷെ, അതില്ലാതെ വരാന്‍ സാധ്യതയില്ലല്ലോ. സ്പിരിറ്റ് ലോബിയുടെ നല്ല പിന്തുണ ഈ വിവാദത്തിന് പിന്നില്‍ ഉണ്ടാകാം.
സര്‍ക്കാര്‍ മദ്യനയം വ്യക്തമായി ജനങ്ങളോട് വിശദീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച ആ മദ്യനയത്തില്‍ പറയുന്നത്, യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ആകെ വേണ്ട ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, ബിയര്‍ എന്നിവയെല്ലാം ഇവിടെത്തന്നെ ഉത്പാദിപ്പിക്കും എന്നാണ്. ഇതാണ് സര്‍ക്കാര്‍ നിലപാട്.
ഇത് 2023ലും 2024ലും പറഞ്ഞിട്ടുള്ളതാണ്. ആ നയത്തില്‍ എന്തിലാണ് എതിര്‍പ്പ്. വെറുതെ സമരം നടത്തുമെന്നു പറഞ്ഞിട്ട് കാര്യമില്ല. കേരളത്തില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന എട്ട് ഡിസ്റ്റിലറിയുണ്ട്. അതേപോലെ ബ്ലണ്ടിങ് യൂണിറ്റുകള്‍ പത്തെണ്ണമുണ്ട്.
ബ്രൂവറികള്‍ രണ്ടെണ്ണമുണ്ട്. ഇത് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും കാലത്ത് ആകെ കേരളത്തില്‍ സ്ഥാപിച്ചതാണിത്. ആരെങ്കിലും ഏകപക്ഷീയമായി സ്ഥാപിച്ചതാണ് ഇതെല്ലാം.
ഇതൊന്നും ടെന്‍ഡര്‍ കൊടുത്ത് സ്ഥാപിച്ചതൊന്നുമല്ല. ടെന്‍ഡര്‍ വിളിക്കണമെങ്കില്‍ ഏതെങ്കിലും ഒന്നുണ്ടാകുക, അതിന് ടെന്‍ഡര്‍ വിളിക്കുക എന്നാണ്. എല്ലാ തരത്തിലുള്ള നിയമവും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാമെന്ന് അറിയിച്ചത്.
നല്ലതോതില്‍ ശുദ്ധജലം പദ്ധതിക്ക് ആവശ്യമാണ്. അതിനായി അഞ്ചേക്കര്‍ സ്ഥലം മഴവെള്ള സംഭരണത്തിന് ഉപയോഗിക്കുമെന്നാണ് അറിയിച്ചത്. അഞ്ചേക്കറില്‍ പത്തുകോടി ലിറ്റര്‍ മഴവെള്ളം ഓരോ സീസണിലും സംഭരിക്കാനാകും. ഇതില്‍ ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. മലമ്പുഴ ഡാമിലെ വെള്ളം ഉപയോഗിക്കുമെന്നൊക്കെ വെറുതെ പറയുന്നതാണ്.
കേരളത്തില്‍ ഒരു ലീറ്റര്‍ സ്പിരിറ്റ് ഉത്പാദിപ്പിക്കുന്നില്ല. സംസ്ഥാനം സ്പിരിറ്റ് കൊണ്ടുവരാന്‍ വേണ്ടി മാത്രം 100 കോടി രൂപയാണ് ഉപയോഗിക്കുന്നത്. അത് ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 650 പേര്‍ക്ക് ജോലി കിട്ടും.
രണ്ടായിരത്തോളം പേര്‍ക്ക് അനുബന്ധമായിട്ടും തൊഴില്‍ സാധ്യതയുണ്ട്. സ്പിരിറ്റ് ഉത്പാദിപ്പിച്ചാലും മദ്യം വില്‍ക്കുന്നത് സര്‍ക്കാരിന്റെ ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയല്ലേയെന്നും അദ്ദേഹം പറഞ്ഞു.