കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില. കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്.
30- മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് താരം ഐബാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ മഞ്ഞപ്പട പത്തു പേരായി ചുരുങ്ങി.
സച്ചിന്‍ സുരേഷിന്റെ മികച്ച സേവാണ് ആദ്യ പകുതിയില്‍ മൈതാനത്ത് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായത്. ഗോളെന്നുറച്ച നിരവധി ഷോട്ടുകളാണ് സച്ചിന്‍ സുരേഷ് രക്ഷപ്പെടുത്തിയത്.
തുടക്കത്തിലെ ബ്ലാസ്റ്റേഴ്സിനായി അഡ്രിയാന്‍ ലൂണ നോര്‍ത്ത് ഈസ്റ്റ് വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി അതിന് മുമ്പ് ഫൗള്‍ വിളിച്ചത് ബ്ലാസ്റ്റേഴ്സിന്‍റെ നിര്‍ഭാഗ്യമായി. പതിനഞ്ചാം മിനിറ്റില്‍ ലൂണ വീണ്ടും നോര്‍ത്ത് ഈസ്റ്റ് ഗോള്‍മുഖത്ത് ഭീതിവിതച്ചു.
എന്നാല്‍ ലക്ഷ്യം കാണാനായില്ല. കളി പതുക്കെ പരുക്കനായി മാറിയതോടെ റഫറി കാര്‍ഡുകള്‍ പുറത്തെടുത്തു തുടങ്ങി. 23-ാം മിനിറ്റില്‍ അഡ്രിയാൻ ലൂണയെ ഫൗൾ ചെയ്തതിന് നോര്‍ത്ത് ഈസ്റ്റ് താരം മക്കാര്‍ട്ടന്‍ മഞ്ഞക്കാര്‍ഡ് കണ്ടു.
മികച്ച കളി പുറത്തെടുത്ത ബ്ലാസ്‌റ്റേഴ്‌സ് അനാവശ്യ ഫൗളിനെ തുടര്‍ന്ന് റെഡ് കാര്‍ഡ് കണ്ടു. നോര്‍ത്ത് ഈസ്റ്റ് താരം അജാരെയെ ഹെഡ് ബട്ട് ചെയ്തതിന് 30 മിനിറ്റിലാണ് ഐബാന് റെഡ് കാര്‍ഡ് കിട്ടിയത്.
രണ്ടാം പകുതിയില്‍ പൊരുതി കളിച്ച ബ്ലാസ്‌റ്റേഴ്‌സ് വല ചലിപ്പിക്കാതെ കാത്തു. സൈനിങ് ലഗാറ്റോറിനെ കളത്തില്‍ ഇറക്കി മികച്ച പ്രതിരോധമാണ് ടീം തീര്‍ത്തത്.
10 പേരുമായി ചുരുങ്ങിയെങ്കിലും ഗോള്‍ വഴങ്ങാതെ ബ്ലാസ്‌റ്റേഴസ് സമനില പിടിച്ചു. അഡ്രിയാന്‍ ലൂണക്ക് ഫ്രീ കിക്കിലൂടെ രണ്ട് തവണ അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല.
സമനിലയോടെ ഒരു പോയിന്‍റ് കൂടി സ്വത്മാക്കിയ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. 17 മത്സരങ്ങളിൽ നിന്ന് 21 പോയിന്‍റാണ് ബ്ലാസ്റ്റേഴ്സിന്‍റെ സമ്പാദ്യം. സമനിലയോടെ 25 പോയന്‍റുള്ള നോര്‍ത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്താണിപ്പോള്‍.