അടിച്ച് ഫിറ്റായി കാലുപോലും നിലത്തുറയ്ക്കാതെ പൈലറ്റ്, കോക്പിറ്റ് പരിശോധനക്കിടെ അറസ്റ്റിലായി
ജോർജ്ജിയ: മദ്യപിച്ച് ഫിറ്റായി കാല് പോലും നിലത്തുറയ്ക്കാത്ത രീതിയിൽ യാത്രാവിമാനം പറത്താനെത്തിയ പൈലറ്റ് അറസ്റ്റിൽ. അമേരിക്കയിലെ ജോർജ്ജിയയിലാണ് സംഭവം. ജോർജ്ജിയയിൽ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ പൈലറ്റാണ് വെള്ളമടിച്ച് ഫിറ്റായി എത്തിയത്. പൈലറ്റിനെ എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയതിന് പിന്നാലെ മണിക്കൂറുകളാണ് വിമാനം വൈകിയത്.
സൌത്ത് വെസ്റ്റ് എയർലൈനിന്റെ 52 വയസുള്ള പൈലറ്റ് ഡേവിഡ് ആഷസോപ് ആണ് ബുധനാഴ്ച അറസ്റ്റിലായത്. മദ്യം മണക്കുന്ന രീതിയിൽ എത്തിയ പൈലറ്റിനെ വൈദ്യ പരിശോധന അടക്കമുള്ളവയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇയാളെ ജോലിയിൽ നിന്ന് നീക്കിയതായും യാത്രക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളിൽ ക്ഷമാപണം നടത്തുന്നതായും സൈത്ത് വെസ്റ്റ് എയർലൈൻ പ്രതികരിച്ചു. പുലർച്ചെ 6.05ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന് പുതിയ പൈലറ്റിനെ എത്തിച്ച് വൈകിയാണ് സർവ്വീസ് നടത്തിയത്.
വൈദ്യ പരിശോധനയ്ക്ക് പിന്നാലെ വിമാനത്തിന്റെ പ്രീ ഫൈറ്റ് പരിശോധനകൾ നടത്തുന്നതിനിടെയാണ് പൈലറ്റ് അറസ്റ്റിലായത്. ജെറ്റ് ബ്രിഡ്ജിൽ വച്ച് നടത്തിയ പരിശോധനയിൽ പരാജയപ്പെട്ട ശേഷം രക്ത പരിശോധനയ്ക്ക് വിസമ്മതിച്ചാണ് പൈലറ്റ് കോക്പിറ്റിൽ എത്തിയത്. രാത്രിയിൽ ഏതാനും ബിയർ മാത്രമാണ് കുടിച്ചതെന്നാണ് പൈലറ്റ് വിശദമാക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് പിന്നാലെ പേപ്പറുകളിൽ ഒപ്പിടാൻ പോലും സാധിക്കാതിരുന്ന പൈലറ്റിനെ കോക്പിറ്റിൽ നിന്ന് ഇറക്കിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.