രാജ്കോട്ട്: അയർലൻഡിനെതിരായ പരന്പരയിലെ അവസാന ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് കൂറ്റൻ ജയം. 304 റണ്‍സിനാണ് ഇന്ത്യ അയർലൻഡിനെ കീഴടക്കിയത്.
സ്കോർ: ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചിന് 435. അയർലൻഡ് 31.4 ഓവറിൽ 131ന് ഓൾഔട്ട്.
പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിനായി സാറാ ഫോർബ്സ് മാത്രമാണ് പ്രതിരോധം തീർത്തത്. 44 പന്തുകൾ നേരിട്ട സാറാ 41 റണ്‍സെടുത്തു.
ഓർല പ്രെൻഡർഗാസ്റ്റ് 36 റണ്‍സും നേടി. ലോറ ഡെലാനി പത്ത് റണ്‍സും ലിയ പോൾ 15 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.
ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്ന് വിക്കറ്റും തനുജ കൻവാർ രണ്ട് വിക്കറ്റും വീഴ്ത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ക്യാപ്റ്റൻ സ്മൃതി മന്ഥാനയും കന്നി സെഞ്ചുറി നേടിയ ഓപ്പണർ പ്രതിക റാവലുമാണ് വന്പൻ സ്കോർ സമ്മാനിച്ചത്.
129 പന്തിൽ 20 ബൗണ്ടറികളും ഒരു സിക്സറുമടക്കം 154 റണ്‍സെടുത്ത പ്രതികയാണ് ടോപ് സ്കോറർ.
അതേസമയം, 80 പന്തിൽ 12 ബൗണ്ടറികളും ഏഴു പടുകൂറ്റൻ സിക്സറുമുൾപ്പെടെ 135 റണ്‍സെടുത്ത സ്മൃതി മന്ഥാന ഒരുപിടി നേട്ടങ്ങളും സ്വന്തം പേരിലാക്കി.
പത്താം സെഞ്ചുറിയുമായി വനിതാ ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് ഇന്ത്യൻ ക്യാപ്റ്റൻ.