പത്തനംതിട്ട: ലക്ഷക്കണക്കിനു ശബരീശ്വര ഭക്തന്മാർ കാത്തിരിക്കുന്ന ശബരിമല മകരവിളക്ക് ഇന്ന്. മകരവിളക്ക് ദിവസമായ ഇന്ന് സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ്.
രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടക്കും. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും.
ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. മകരവിളക്ക് ദർശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പർണശാലകൾ നിറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കും.
ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക.
ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കി.
നാളെ മുതൽ ഈ മാസം 17 വരെ തിരുവാഭരണ ദർശനമുണ്ടായിരിക്കും. മകര വിളക്ക് ദർശനം കഴിഞ്ഞു മടങ്ങുന്നവർക്കായി 800 കെഎസ്ആർടിസി ബസുകൾ സജ്ജമാണ്. 150 ബസുകൾ ഷട്ടിൽ സർവീസും നടത്തും.
ഇന്ന് വെർച്വൽ ക്യൂ വഴി 40,000 പേരെയും തത്സമയ ഓൺലൈൻ ബുക്കിങ് വഴി 1000 പേരെയും പ്രവേശിപ്പിക്കും. നാളെ രാവിലെ 11നു ശേഷമേ തത്സമയ ഓൺലൈൻ ബുക്കിങ് പുനരാരംഭിക്കു.
നാളെ ആറ് മണിക്ക് ശേഷമേ നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുകയുള്ളു.