അമ്മ വന്നില്ല, കൂട്ടം തെറ്റിയ കുഞ്ഞനെ ആനക്കൂട്ടവും കൈവിട്ടു; ഇനി സ്ഥിരതാമസം മുത്തങ്ങയിൽ, ആന ക്യാമ്പിൽ വളരും
കൽപ്പറ്റ: കഴിഞ്ഞ വെള്ളിയാഴ്ച കാട്ടിക്കുളം മുള്ളൻ കൊല്ലിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ തേടി അമ്മയാന വന്നില്ല. ആർആർടി പിടികൂടി കാട്ടിൽ ഒരു ആനക്കൂട്ടത്തിന് സമീപം വിട്ടെങ്കിലും ആനക്കൂട്ടം കുട്ടിയാനയെ ഒപ്പം കൊണ്ടുപോയില്ല. പിന്നാലെ കുട്ടിയാന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. കാട്ടിക്കുളം കാർമൽ എസ്റ്റേറ്റിനു സമീപത്താണ് ഇന്ന് കുട്ടിയാനയെ കണ്ടത്. പിന്നാലെ വെറ്റിനറി ടീമിന്റെ നേതൃത്വത്തിൽ കുട്ടിയാനയെ പിടികൂടി മുത്തങ്ങയിലെ ആന ക്യാമ്പിലേക്ക് മാറ്റി. ഒരു വയസ്സുള്ള കൊമ്പൻ കുഞ്ഞിന് കടുവയുടെ ആക്രമണത്തിലാണ് പരിക്കേറ്റത്. മതിയായ ചികിത്സ നൽകി ആന ക്യാമ്പിൽ തന്നെ വളർത്താനാണ് തീരുമാനം.