തിരുവനന്തപുരം: നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമി സമാധി കേസിൽ കോൺക്രീറ്റ് അറ പൊളിക്കുന്ന കാര്യത്തിൽ ജില്ലാ കളക്ടർ ഇന്ന് ഉത്തരവിറക്കാൻ സാധ്യത.
ഗോപൻ സ്വാമിയെ കാണാനില്ലെന്ന നെയ്യാറ്റിൻകര പോലീസ് എടുത്തിരിക്കുന്ന കേസിന്റെ അന്വേഷണത്തിലാണ് കല്ലറ തുറന്ന് പരിശോധിക്കുക. നാട്ടുകാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അച്ഛൻ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേർന്ന് സംസ്കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇന്ന് സ്ലാബ് മാറ്റി പരിശോധന നടത്താൻ കളക്ടർ ഉത്തരവിട്ടാൽ നാളെ ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോലീസ് തുടർ നടപടികള്‍ സ്വീകരിക്കും.
ഗോപൻ സ്വാമി മരിച്ച ശേഷം സമാധി സ്ഥലത്ത് കൊണ്ടുപോയി കുഴിച്ചിട്ടതാണോ അതോ മരിക്കുന്നതിന് മുമ്പ് സ്ലാബിട്ട് മൂടിയതാണോയെന്ന് പോസ്റ്റുമോർട്ടത്തിൽ തിരിച്ചറിഞ്ഞ ശേഷമായിരിക്കും പോലീസിന്‍റെ തുടർ നടപടി.
അതേസമയം ശവകുടീരം തുറക്കുന്നതിനെ എതിർത്ത് ചില ഹൈന്ദവ സംഘടനകളുടെ പ്രാദേശിക നേതൃത്വം രംഗത്തു വന്നിട്ടുണ്ട്.