നവംബര്‍ ഒന്നിന് മനോരമ പത്രത്തിന്റെ മുൻപേജ് പരസ്യമാണ് ആദ്യത്തേത്, രണ്ടാമത് 27 കൊടി മുടക്കി നടത്തുന്ന കേരളീയം ആഘോഷം. എല്ലാ പത്രങ്ങളിലുമുണ്ട് ഈ മുൻപേജ് പരസ്യം. നുണപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പാർട്ടിക്കാർ തന്നെ പറഞ്ഞുനടക്കുന്ന മനോരമയിലുൾപ്പെടെ നൽകിയിരിക്കുന്ന ഈ പരസ്യങ്ങൾക്ക് കോടികളാണ് ചെലവ്. ഈ പരസ്യത്തിൽ പറയുന്ന അവകാശവാദങ്ങളുടെ നിജസ്ഥിതിയിലേക്കൊന്നും കടക്കുന്നില്ല.
കടമെടുത്തു കടമെടുത്ത് കടക്കെണിയിലായെങ്കിലും ഇവിടെ ആർഭാടത്തിന് ഒരു കുറവുമില്ല.പ്രവാസി പ്രാഞ്ചിയേട്ടന്മാരുടെ സഭയ്ക്കായി മന്ത്രിമാരൊക്കെ ഉടനേ മറ്റൊരു വിദേശ ടൂറിനൊരുങ്ങുകയാണത്രേ.
കേരളീയം ആഘോഷം 27 കോടി മുടക്കി തിരുവനന്തപുരം നഗരത്തിലെങ്ങും ഫ്ളക്സുകളും തോരണങ്ങളും നിറച്ച് വലിയ ആർഭാടമായിട്ടാണ് നടക്കുന്നത്. ഇത്രയും തുക ചെലവാകുമോ എന്ന് ചോദിച്ചാൽ വാ പൊളി ക്കുകയേ മാർഗ്ഗമുള്ളു. സാമ്പത്തിക ഞെരുക്കത്തിൽ അനുദിനം വീർപ്പുമുട്ടുന്ന സർക്കാർ, ഭരണതലത്തിൽ മിതത്വവും സാമ്പത്തിക അച്ചടക്കവും റവന്യൂ വരുമാനം വർദ്ധിപ്പിക്കാനുള്ള വഴികളുമാണ് ഈയവസരത്തി ൽ തേടേണ്ടത്.
കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പളമില്ല… സ്‌കൂളുകളിലെ ഉച്ചക്കഞ്ഞിവിതരണം താറുമാറായി.. സപ്ലൈകോ ഷെൽഫുകൾ പലതും കാലിയാണ്. നെൽ കർഷകർ ദുരിതത്തിലാണ്.. ട്രഷറി നിയന്ത്രണം മൂലം കരാറുകാർ പ്രതിഷേധത്തിൽ.. കുണ്ടും കുഴിയുമായ റോഡുകൾ നന്നാക്കാൻ പണമില്ല… ഇതിലൊക്കെ ഏറ്റവും സങ്കടകരമായ അവസ്ഥയാണ് സാമൂഹിക സുരക്ഷാ പെൻഷൻ നൽകാത്തത്..4 മാസത്തെ പണമാണ് മുടങ്ങിയിരിക്കുന്നത്.
പ്രായമേറിയ പലരും വിഷമത്തിലാണ്. മരുന്നും എണ്ണയും വാങ്ങാൻപോലും പണമില്ല. മക്കളും മരുമക്കളു മൊന്നും പലരെയും ശ്രദ്ധിക്കാറില്ല. ആഹാരം തന്നെ കഷ്ടിയാണ്‌ പലർക്കും. നാട്ടിൻപുറങ്ങളിൽ ഞാൻ കാണുന്ന കാഴ്ചയാണിതൊക്കെ. വിഷമം തോന്നാറുണ്ട്. കൂട്ടുപിരിഞ്ഞുപോയ വർദ്ധക്യങ്ങൾ തികച്ചും ഒറ്റപ്പെടലിലാണ്.
പുറത്തുനിന്നു മരുന്നുവാങ്ങാൻ പണമില്ലാതെ പെൻഷൻ കിട്ടുമ്പോൾ മടക്കിത്തരാമെന്ന് പറഞ്ഞ് കണ്ണു നിറഞ്ഞു യാചനയോടെ മുന്നിൽ നിന്ന രണ്ട് അമ്മമാരുടെ ചിത്രം മനസ്സിൽനിന്നും മായുന്നില്ല.
പരസ്യങ്ങൾക്കും ഹെലികോപ്റ്ററിനും ആഘോഷങ്ങൾക്കും ചിലവാക്കുന്ന പണം മതിയാകുമായിരുന്നു രണ്ടു മാസത്തെയെങ്കിലൂം പെൻഷൻ ആ സാധുക്കൾക്ക് നൽകാൻ. കാരണം ആരുടെ പണം നൽകിയില്ലെങ്കിലും ആരുമില്ലാത്ത വയോജനങ്ങളുടെ പണം നൽകണം. അതൊരു പുണ്യമാണ്.
സാമൂഹിക സുരക്ഷാ പെൻഷനുവേണ്ടിയാണ് മദ്യത്തിന് സെസ് ഏർപ്പെടുത്തിയത്. എന്നിട്ടോ ? രണ്ടും നാലും രൂപ സർക്കാർ ഒരു കുപ്പി മദ്യത്തിന് സെസ് ഏർപ്പെടുത്തിയപ്പോൾ തക്കം പാത്തിരുന്ന വെബ്‌കോയും കൂട്ടി അതിലൊരു ചെറിയ ശതമാനം കൂടി..വെബ്‌കോയ്ക്ക് വിലവർദ്ധന ഒരു ഹരമാണ്. മദ്യത്തിന് ആരും കടം പറയാറില്ല. കൗണ്ടറുകളിൽ മുൻകൂർ പണമടച്ചാൽ മാത്രമേ കുപ്പിപോലും കണി കാണാൻ പറ്റുകയുള്ളു. അപ്പോൾ സാമൂഹ്യസുരക്ഷാ പെൻഷനുവേണ്ടി നാളിതുവരെ പിരിച്ച മദ്യത്തിന്റെ സെസ് എവിടെപ്പോയി ?
ഓണവും ചങ്കരാന്തിയും വരുമ്പോൾ മാത്രം എവിടെനിന്നെങ്കിലും ഒപ്പിച്ച് രണ്ടു മാസത്തെ പെൻഷൻ കൊടു ത്താൽ മതിയെന്നാണോ ? അടുത്ത രണ്ടുമാസത്തെ പെൻഷൻ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുൻപ് നൽകി വോട്ടുകൾ ഉറപ്പിക്കാ മെന്നാണോ ? സാമൂഹ്യ സുരക്ഷാ പെൻഷൻ പ്രതിമാസം 2500 രൂപയാക്കുമെന്നുറപ്പുനല്കി അധികാരമേറ്റ രണ്ടാം ഇടതു സർക്കാർ മൂന്നു വർഷമാകാറായിട്ടും നൂറുരൂപപോലും കൂട്ടിയിട്ടില്ല ? സാമൂഹ്യ സുരക്ഷാ പെൻഷൻ വർദ്ധനയാണ് തുടർഭരണത്തിനുള്ള ഒരു കരണമായതെങ്കിൽ ഇന്നിപ്പോൾ ആ വയോജനങ്ങളെല്ലാം അസംതൃപ്തരാണ്..
കെഎസ്ഇബി, വെബ്‌കോ, പിഎസ്‌സി അംഗങ്ങൾ, നൂറുകണക്കിനുവരുന്ന വിവിധ കമ്മീഷനുകളുടെ – ബോർഡുകളുടെ -കോർപ്പറേഷനുകളുടെ തലവന്മാർ, അതിലെ അംഗങ്ങൾ, മുഖ്യമന്ത്രിയുൾപ്പെടെ മന്ത്രിമാരുടെയും പ്രതിപ ക്ഷനേതാവിന്റെയും പേഴ്‌സണൽ സ്റ്റാഫുകൾ തുടങ്ങി ഇവരുടെയൊക്കെ ലക്ഷങ്ങൾ വരുന്ന മാസ ശമ്പളവും ആനുകൂല്യങ്ങളും ഇൻഷുറൻസും ഇവരുടെയെല്ലാം ആരെയും കൊതിപ്പിക്കുന്ന ആജീവനാന്ത പെൻഷൻ  ഉൾപ്പെടെയുള്ള പാക്കേജുകളും കണ്ടു ഞെട്ടാനേ നമുക്ക് തരമുള്ളു. കാരണം നമ്മുടെ നികുതിപ്പണം കൊണ്ട് നല്ല നിലയിൽ ജീവിക്കുന്നത് അവരൊക്കെയാണ്..
അവർക്കിടയിൽ  കേവലം 1600 രൂപ പെൻഷൻ വാങ്ങുന്നവർക്ക് എന്തുവില ??

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed