വിശാഖപട്ടണം: പാരച്യൂട്ടുകൾ പരസ്പരം കുരുങ്ങി നാവികസേന ഉദ്യോഗസ്ഥർ കടലിൽ വീണു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ രാമകൃഷ്ണ ബീച്ചിൽ നടന്ന ഈസ്റ്റേൺ നേവൽ കമാൻഡിന്റെ ഓപ്പറേഷണൽ ഡെമോൺസ്ട്രേഷൻ പരിശീലനത്തിനിടയിലായിരുന്നു അപകടം സംഭവിച്ചത്.
പാരച്യൂട്ടുമായും ദേശീയ പാതകയുമായും പറന്നിറങ്ങിയ ഉദ്യോഗസ്ഥരുടെ പാരച്യൂട്ടുകളാണ് തമ്മിൽ കുരുങ്ങിയത്. ഇവർ പരസ്പരം കുരുങ്ങി കടലിലേക്ക് വീഴുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യങ്ങളിൽ വൈറലായി. ഉദ്യോഗസ്ഥർ, കടൽതീരത്തോട് ചേർന്ന് കടലിൽ വീഴുകയായിരുന്നു.
ഇതിന് പിന്നാലെ നാവിക സേനയുടെ ബോട്ട് എത്തി ഇരുവരെയും രക്ഷപ്പെടുത്തി. നാവിക സേനയുടെ റിഹേഴ്സൽ കാണാൻ നിരവധി പേർ തീരത്ത് എത്തിയിരുന്നു.
ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടി നാളെയാണ് നടക്കുക. ഇതിനു മുന്നോടിയായുള്ള പരിശീലനത്തിനിടയിലാണ് ഉദ്യോഗസ്ഥരുടെ പാരച്യൂട്ടുകൾ പരസ്പരം കെട്ടുപിണഞ്ഞ് കടലിൽ പതിച്ചത്.
എൻ ചന്ദ്രബാബു നായിഡു മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഈസ്റ്റേൺ നേവൽ കമാൻഡിലെ ഫ്‌ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ രാജേഷ് പെൻഡാർക്ക് ആണ് ആതിഥേയത്വം വഹിക്കുന്നത്.
യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ എന്നിവ അണിനിരക്കുന്ന ആവേശകരമായ പ്രകടനത്തിനായിരിക്കും ചടങ്ങ് സാക്ഷ്യം വഹിക്കുക.