ഷാര്‍ജ: നാളെമുതൽ നവംബർ പന്ത്രണ്ട് വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തക മേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ലക്ഷോപലക്ഷം പുസ്തകങ്ങളാണ് ഇത്തവണ വായനക്കാരെ കാത്തിരിക്കുന്നത്. മലയാളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും വായനക്കാരും എഴുത്തുകാരും ഇനി ഷാർജയിലേക്ക്. ഈ വർഷവും പുസ്തകമേളയിൽ ഒരുപാട് മലയാളം പുസ്തകങ്ങൾ പ്രകാശനം നടക്കുന്നുണ്ട്.
മലപ്പുറം ജില്ലയിലെ കാടാമ്പുഴക്കാരിയായ ദീപ സുരേന്ദ്രന്റെ ‘ദ്രൗപദി’ എന്ന കഥാസമരം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നവംബർ 2ന് ഉച്ചക്ക് 2.30 ന് ഗീതാ മോഹൻ പ്രകാശനം നടത്തുന്നു. ഇസ്മയിൽ മേലടി പുസ്തകം സ്വീകരിക്കും.
സമകാലീനമായ ചില രംഗങ്ങൾ നമ്മിലുണ്ടാക്കുന്ന ചില ഭ്രമങ്ങളാണ് ‘ദ്രൗപദി’ എന്ന ശീർഷക കഥയിൽ ഉള്ളത്, ഒപ്പം സയൻസ് ഫിക്ഷൻ, പ്രണയവും വിരഹവും, ആത്മാവും മരണവും, അങ്ങനെയൊക്കെയുള്ള ഒരു പിടി കഥകൾ ഈ പുസ്തകത്തിലുണ്ട്. സുസമസ്യ ആണ് പ്രസാധകർ.
ഇരുപത്തിയഞ്ച് കൊല്ലമായി, കുടുംബത്തോടൊപ്പം ദുബൈയിൽ താമസിക്കുന്ന ദീപ, സിസ്റ്റം ഓഡിറ്റർ ആണ്. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ പിഎച്ച്ഡി ചെയ്യുന്നു. ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻ്റർാഷണലിൻ്റെ ഡിസ്ട്രിക്ട് 127 ന്റെ ഇപ്പോഴത്തെ ഡയറക്ടർ കൂടിയാണ്.
സംഭവിച്ചതും സംഭവിക്കാത്തതും സംഭവിച്ചേക്കാവുന്നതുമായ കുറെ രംഗങ്ങൾ കോർത്തിണക്കിതാണ് ‘ദ്രൗപദി’ എന്ന പുതിയ കഥാസമാഹാരത്തിൽ എന്ന് ദീപ പറയുന്നു.
നിറയേ കഥകൾ നിറഞ്ഞതാണല്ലോ ജീവിതം. ചുറ്റുമുള്ളവർ നമുക്ക് ചുറ്റും നിന്ന്, അല്ലെങ്കിൽ നമ്മുടെ മനസ്സിൽ ആടിപ്പാടി, രസിച്ചും രസിപ്പിച്ചും കരഞ്ഞും കരയിപ്പിച്ചും മെനെഞ്ഞെടുക്കുന്ന കഥകൾ. ചിലവയൊക്കെ ദൈവത്തിന്റെ വികൃതികളാകും.
ചിലത് പറ്റുന്ന കൈയബദ്ധങ്ങൾ അല്ലെങ്കിൽ, വാശിപ്പുറത്ത് വരുത്തി വയ്ക്കുന്നവയും. അവയിൽ നിന്ന്, മനസ്സിലിട്ടു വേവിക്കുന്ന ചില രംഗങ്ങളെ എഴുതിപൂർത്തിയാക്കുമ്പോളാണ് എൻ്റെ കഥകൾ പിറവിയെടുക്കുന്നത്.
മൂന്നാമിടം എന്ന പെൺകൂട്ടായ്മയിൽ പുറത്തിറക്കിയ സമാഹാരങ്ങളിലും, സൗദി ദമ്മാമിലെ നവോദയ തുടങ്ങിയ ചില സംഘടനകളുടെ സമാഹാരങ്ങളിലും കഥകൾ വന്നിട്ടുണ്ട്. ‘ഞാൻ ഗന്ധവ്വൻ’, ‘ആടണം പോൽ പാടണം പോൽ’ എന്നീ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.