തൊടുപുഴ: ജനദ്രോഹപരമായ കരട് വനനിയമഭേദഗതി ബിൽ റദ്ദ് ചെയ്യണമെന്ന് കേരളാ കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു.
1961ൽ പ്രാബല്യത്തിൽ വന്നതും ഭേദഗതികൾ വന്നതുമായ കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിനായുള്ള കരട് വിജ്ഞാപനം കർഷക വിരുദ്ധവും മൗലിക അവകാശങ്ങളുടെ ലംഘനവുമാണ്.
കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ കുറ്റപ്പെടുത്തി ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഗൗരവമേറിയതും ജനവിരുദ്ധമായതും മൗലിക അവകാശങ്ങൾ ഹനിക്കപെടുന്ന നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ബിൽ.
വനനിയമം ജനദ്രോഹപരമെന്ന പരാതികൾ നിരന്തരം ഉയർന്നുകൊണ്ടിരിക്കെ നിലവിലുള്ള നിയമം ലഘൂകരിക്കണമെന്ന് ആവശ്യങ്ങൾ ഉയരുന്ന ഈ കാലഘട്ടത്തിൽ ആശങ്കാജനകമായ മാറ്റങ്ങളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത്.
പിഴ തുകയുടെ വൻ വർദ്ധനവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നൽകിയിരിക്കുന്ന പരിധിവിട്ട അധികാരങ്ങൾ, മൽസ്യ ബന്ധനം, പാഴ് വസ്തുക്കൾ വനപ്രദേശത്തോ വനത്തിലേക്ക് ഒഴുകിയെത്തുന്ന പുഴയിലോ എത്തിപ്പെടുന്നത് ശിക്ഷാർഹമാക്കിയിരിക്കുന്നത് തുടങ്ങിയ പരിഷ്കരണങ്ങൾ വനാതിർത്തികളിൽ ജീവിക്കുന്ന സാധാരണക്കാർക്ക് വലിയ വെല്ലുവിളിയുയർത്തുന്നവയാണ്.
വനനിയമം കൂടുതൽ ജനദ്രോഹപരവും ദുരുപയോഗ സാധ്യതകൾ വർധിക്കുന്ന വിധത്തിലും ആയി മാറുന്നത് അംഗീകരിക്കാനാവുന്നതല്ല.
സംശയത്തിന്റെ പേരിലോ, തെറ്റിധാരണകളുടെ പേരിലോ അനേകം നിരപരാധികൾ ശിക്ഷിക്കപ്പെടാൻ ഇത്തരം കരിനിയമങ്ങൾ കാരണമാകും.
വനപാലകർക്ക് കൂടുതൽ അധികാരങ്ങളും കൂടുതൽ ദുരുപയോഗ സാധ്യതകളും നൽകുന്ന ഈ നിയമപരിഷ്കരണം പ്രതിഷേധാർഹവും പിൻവലിക്കപ്പെടേണ്ടതുമാണ്.
വന്യജീവിശല്യം നാൾക്കുനാൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ വന്യമൃഗങ്ങളെ വനത്തിന്റെ പരിധിയിൽ നിലനിർത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർബ്ബന്ധിതരാകുന്ന വിധത്തിലുള്ള വകുപ്പുകൾ വന നിയമത്തിൽ കൂട്ടിച്ചേർക്കപ്പെടണം.
തങ്ങളുടെ പരിധിയിലുള്ള വനത്തിൽനിന്ന് വന്യമൃഗങ്ങൾ ജനവാസമേഖലയിലേയ്ക്ക് പ്രവേശിക്കുന്ന പക്ഷം ഉദ്യോഗസ്ഥരുടെ വീഴ്ചയായി പരിഗണിക്കപ്പെടണം.
കൂടാതെ പ്രദേശത്തിന്റെ അത്യാവശ്യ വികസനം പോലും തടസപ്പെടുത്തുന്ന നിലവിലുള്ള നിയമങ്ങൾക്ക് പരിഷ്കരണങ്ങൾ വരുത്താനും സർക്കാർ തയ്യാറാകണമെന്നും ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു