കൊച്ചി: തീരദേശ അടിസ്ഥാനസൗകര്യമുൾപ്പെടെയുള്ള സമുദ്രമേഖലയിലെ വികസനപദ്ധതികളിൽ സംസ്ഥാന സർക്കാറുമായി സഹകരിക്കാനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).

ഫിഷറീസ് വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന തീരദേശ മേഖല വികസന കോർപ്പറേഷനുമായി (കെ.എസ്.സി.എ.ഡി.സി.) ഇത് സംബന്ധിച്ച് ധാരണയായി.  

കെ.എസ്.സി.എ.ഡി.സി. സമുദ്രമേഖലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിന് സിഎംഎഫ്ആർഐ സാങ്കേതിക പിന്തുണ നൽകും.സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജും കെ.എസ്.സി.എ.ഡി.സി. മാനേജിംഗ് ഡയറക്ടർ പി ഐ ഷെയ്ഖ് പരീതും ധാരണാപത്രം ഒപ്പുവെച്ചു.  
ഹാച്ചറികൾ, സമുദ്ര അക്വേറിയങ്ങൾ, മറൈൻ പാർക്കുകൾ, കടലിലെ മത്സ്യകൃഷി കൂടുകൾ, കൃത്രിമ പാരുകൾ (ആർട്ടിഫിഷ്യൽ റീഫ്) തുടങ്ങിയ പദ്ധതികളുടെ ആസൂത്രണം, രൂപകൽപന, നിർമാണം എന്നിവയിൽ സംയുക്ത സഹകരണമാണ് ലക്ഷ്യമിടുന്നത്.മത്സ്യബന്ധനരംഗത്ത്  അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സമുദ്രസമ്പത്തിന്റെ ഫലപ്രദമായ വിനിയോഗം, സമുദ്ര ജൈവവൈവിധ്യ സംരക്ഷണം, സമുദ്ര ആവാസ വ്യവസ്ഥകളുടെ സംരക്ഷണവും പുനഃസ്ഥാപനവും പ്രോത്സാഹിപ്പിക്കൽ, കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തൽ തുടങ്ങിയവ ലക്ഷ്യമിട്ടാണ് സഹകരണം.
മേഖലയിലെ വികസനപ്രവർത്തനങ്ങൾ സമുദ്രപരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാതെയും ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കിയും രൂപകൽപന ചെയ്യാൻ സിഎംഎഫ്ആർഐയുടെ ശാസ്ത്രീയ അറിവുകൾ നിർണായകമാകുമെന്ന് ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.തീരദേശവാസികൾക്ക് സുസ്ഥിരവരുമാന അവസരങ്ങൾ സൃഷ്ടിക്കുന്ന ജലകൃഷിരീതികളും സാധ്യമായ മറ്റ് പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കാനും സഹകരണം പ്രയോജനപ്പെടും.

By admin

Leave a Reply

Your email address will not be published. Required fields are marked *