കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉണ്ടായത് ബോംബ് സ്ഫോടനമെന്ന് ഡിജിപി ദര്‍വേശ് സാഹേബ്. ടിഫിന്‍ ബോക്സില്‍ സെറ്റ് ചെയ്ത ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) മാതൃകയിലുള്ള ബോംബാണ് പൊട്ടിയത്. ഇന്നുതന്നെ അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കുമെന്നും അദേഹം പറഞ്ഞു. ആസൂത്രിത ആക്രമണമെന്നാണ് സംശയിക്കുന്നത്. ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കാറായിട്ടില്ലന്നും ഡജിപി പറഞ്ഞു.
കണ്‍വെന്‍ഷന്‍ സെന്ററിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സ്ഫോടനം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തേയും നിയോഗിച്ചു. എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും സംസ്ഥാനത്തെ ഉന്നത പോലീസ് സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊട്ടിത്തെറി ഉണ്ടായത് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുവെന്ന് ആദ്യം തന്നെ കണ്ടെത്തിയിരുന്നു. കളമശ്ശേരിയിലേത് ബോംബാക്രമണമെന്ന് പൊലീസ് ആദ്യ റിപ്പോര്‍ട്ട് നല്‍കിയതോടെ കേന്ദ്ര സര്‍ക്കാര്‍ സംഭവത്തില്‍ നേരിട്ട് ഇടപെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ തിരക്കി. ഭീകരാക്രമണ സാധ്യത തള്ളാതെയുള്ള അന്വേഷണമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. എന്‍എസ്ജിയെ സ്‌ഫോടനം നടന്ന സ്ഥലത്ത് വിന്യസിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2000-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.