ഇന്ത്യയിൽ പെട്രോൾ വില കുറയുമോ? ഏഷ്യയിലേക്കുള്ള എണ്ണ വില കുറയ്ക്കാനൊരുങ്ങി സൗദി

ഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള അസംസ്കൃത എണ്ണ വില കുറയ്ക്കാനൊരുങ്ങി സൗദി അറേബ്യ. ഏഷ്യയിലെ എണ്ണ ഉപഭോഗം കുറഞ്ഞതാണ് വില കുറയ്ക്കാനുള്ള കാരണം.  അടുത്ത മാസം വിതരണം ചെയ്യാനുള്ള സൗദി ക്രൂഡ് ഓയില്‍, നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വിലകുറഞ്ഞതായിരിക്കുമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ ഉല്‍പ്പാദകരായ സൗദി അരാംകോ വടക്ക്-പടിഞ്ഞാറന്‍ യൂറോപ്പിലും മെഡിറ്ററേനിയനിലും വിതരണം ചെയ്യാനുള്ള ക്രൂഡിന്‍റെ വില കുറച്ചെങ്കിലും വടക്കേ അമേരിക്കയിലേക്കുള്ള എണ്ണയുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയില്ല.  ബാരലിന് 0.70 ഡോളറിനും 0.90 ഡോളറിനും ഇടയിലുള്ള വെട്ടിക്കുറവാണ് വിലയില്‍ പ്രതീക്ഷിക്കുന്നത്. ബാരലിന് 71.93 ഡോളറാണ് നിലവില്‍ ബ്രെന്‍റ് ക്രൂഡിന്‍റെ വില.  ഇന്ത്യയടക്കം സൗദിയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് വില കുറയ്ക്കാനുള്ള തീരുമാനം ഗുണം ചെയ്യും.

സൗദി അറേബ്യയുടെ പ്രധാന എണ്ണ വിപണിയാണ് ഏഷ്യ. അസംസ്കൃത എണ്ണയ്ക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ഡിമാന്‍റ് രേഖപ്പെടുത്തുന്നത് കണക്കിലെടുത്താണ് സൗദിയുടെ നീക്കം. ഏഷ്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റി അയയ്ക്കുന്നതും സൗദിയാണ്. വര്‍ഷത്തിലെ ആദ്യ 11 മാസങ്ങളില്‍ ഏഷ്യയിലേക്കുള്ള എണ്ണ ഇറക്കുമതി പ്രതിദിനം ശരാശരി 26.58 ദശലക്ഷം ബാരലുകളാണ്. ഒരു വര്‍ഷം മുമ്പുള്ള ഇറക്കുമതിയേക്കാള്‍ പ്രതിദിനം 310,000 ബാരല്‍ കുറവാണ് ഇത്. കോവിഡ് കാരണമുള്ള  ലോക്ക്ഡൗണുകള്‍ എടുത്തുകളഞ്ഞതിനുശേഷം, പ്രത്യേകിച്ച് ചൈനയില്‍, ഡിമാന്‍ഡ് കുതിച്ചുയര്‍ന്നിരുന്നു. ഇതിന് ശേഷം ഡിമാന്‍ഡ് കുറയുന്നത് സ്വാഭാവികമാണെന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്. ചൈനയുടെ നവംബറിലെ ഏഷ്യന്‍ എണ്ണ ഇറക്കുമതി പ്രതിദിനം ശരാശരി 27.05 ദശലക്ഷം ബാരല്‍ ആണ്.
ലോകത്ത് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ചൈനയുടെ നിര്‍മാണ മേഖലയും റിയല്‍ എസ്റ്റേറ്റ് മേഖലയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ രണ്ട് മേഖലയുടെയും ഇന്ധന ഉപഭോഗത്തിലും ഈ തകര്‍ച്ച പ്രതിഫലിക്കുന്നുണ്ട്.

By admin