ആശങ്ക; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരണം
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 18 യാത്രക്കാരെ ഇന്നലെയാണ് നായ കടിച്ചത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്.
നായശല്യം രൂക്ഷമായിട്ടും കോർപ്പറേഷനും റയിൽവേയും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്. ആദ്യം രണ്ട് സ്ത്രീകളെ കടിച്ചു. വസ്ത്രം കടിച്ചു കീറി. വൈകുന്നേരം സ്റ്റേഷനിൽ തിരക്കേറിയതോടെയാണ് കൂടുതൽ പേർക്ക് കടിയേറ്റത്.
സ്റ്റേഷന്റെ മുൻപിൽ പ്ലാറ്റ്ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിച്ചു. പോർട്ടർമാരും റെയിൽവേ ജീവനക്കാരും ചേർന്ന് വടിയും കല്ലും ഉപയോഗിച്ച് പികൂടാനുള്ള ശ്രമം നടത്തിയിരുന്നു. കോർപറേഷനെ അറിയിച്ചിട്ടും ഇടപെട്ടില്ലെന്നാണ് ആരോപണം. ഒടുവിൽ ഒരു നായയെ എല്ലാവരും ചേർന്ന് തല്ലിക്കൊന്നു. എന്നാൽ തല്ലിക്കൊന്ന നായ അല്ല തങ്ങളെ കടിച്ചതെന്ന് കടിയേറ്റവർ പറയുന്നു. റയിൽവേ സ്റ്റേഷൻ പരിസരത്ത് മാത്രം നൂറോളം പട്ടികളുണ്ടെന്നാണ് കണക്ക്. നിയന്ത്രിക്കാൻ കോർപ്പറേഷൻ നടപടിയെടുക്കുന്നില്ലെന്നാണ് റയിൽവേയുടെ പരാതി. ഉത്തരവാദിത്വം റയിൽവേക്കെന്ന് കോർപ്പറേഷനും പറയുന്നു.
പാറമടയിൽ നിന്നും കിട്ടിയത് 2 ഫോണുകൾ, കണ്ടെത്തിയത് സ്കൂബ സംഘം; ജെയ്സി കൊലക്കേസിൽ പുതിയ കണ്ടെത്തലുകൾ