മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിക്കില്ല, പ്രശ്ന പരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷൻ, പ്രതിഷേധവുമായി സമരസമിതി

തിരുവനന്തപുരം/കൊച്ചി: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍. മുമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്നും പ്രശ്ന പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതായും മന്ത്രിമാരായ കെ രാജൻ, പി രാജീവ്, വി അബ്ദുറഹിമാൻ എന്നിവര്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.  മുനമ്പം വിഷയത്തിലെ ഉന്നതതല യോഗത്തിനുശേഷമാണ് നിര്‍ണായക തീരുമാനം മന്ത്രിമാര്‍ അറിയിച്ചത്.

ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കരം അടയ്ക്കാനുള്ള നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതിനായി ഹൈക്കോടതിയിൽ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. അതേസമയം, സര്‍ക്കാര്‍ തീരുമാനം തൃപ്തികരമല്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും മുനമ്പം സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ മുനമ്പത്ത് സമരക്കാര്‍ പ്രതിഷേധിച്ചു. ഉന്നതതല യോഗത്തിൽ എല്ലാവശവും പരിശോധിച്ചുവെന്നും കൈവശാവകാശമുള്ള ആരെയും ഒഴിപ്പിക്കില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു.  

സ്ഥലത്ത് നിന്ന് ഒഴിയാൻ ആവശ്യപ്പെട്ട് ഇനിയാര്‍ക്കും വഖഫ് ബോര്‍ഡ് നോട്ടീസ് നൽകില്ല. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായര്‍ അധ്യക്ഷനായിട്ടുള്ള ജുഡീഷ്യൽ കമ്മീഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. പെട്ടെന്ന് ഒരു തീരുമാനം എടുത്താൽ താമസക്കാർക്ക് തിരിച്ചടി ഉണ്ടാകും.അതുകൊണ്ട് ആണ് ജുഡീഷ്യൽ കമ്മീഷനെ വെച്ചത്.മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷൻ പരിശോധിക്കും.

മൂന്നു മാസം കൊണ്ട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നും സമര പിൻവലിക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. മുനമ്പത്ത് താമസിക്കുന്ന പലരും വില കൊടുത്ത് ഭൂമി വാങ്ങിയവരാണ്. അവര്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കും. ഇനിയൊരു ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് അംഗീകരിക്കാനാകില്ലെന്നും നേരത്തെ തന്നെ ഉടമസ്ഥാവകാശം പരിശോധിച്ചതാണെന്നും സമരമസമിതി ഭാരവാഹികള്‍ അറിയിച്ചു.

അമ്മുവിന്‍റെ മരണം; പ്രതികളുടെ മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

 

By admin