സിബിഎല്ലിലെ ആദ്യമത്സരം ഉപേക്ഷിച്ചു; താഴത്തങ്ങാടിയിൽ നാടകീയ രംഗങ്ങൾ, പ്രതിഷേധത്തിനിടെ ട്രാക്കും ടൈമറും തകർന്നു

കോട്ടയം:പ്രതിഷേധത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ (സിബിഎൽ) ആദ്യ മത്സരം ഉപേക്ഷിച്ചു. പ്രതിഷേധത്തിനിടെ ട്രാക്കും ടൈമറും തകര്‍ന്നു. ഇതോടെയാണ് ഫൈനൽ മത്സരം ഉള്‍പ്പെടെ ഉപേക്ഷിച്ചത്. മത്സരം നടക്കുന്ന സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. അതി നാടകീയ രംഗങ്ങളാണ് മത്സര നടക്കുന്ന താഴത്തങ്ങാടിയിലുണ്ടായത്. മഴയെതുടര്‍ന്ന് വീണ്ടും തുഴയാൻ അവസരം കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഘാടകര്‍ നിഷേധിച്ചു. ഇതോടെ കുമരകം ടൗണ്‍ ക്ലബ്ബ് പ്രതിഷേധിച്ചു. നടുഭാഗം ചുണ്ടനിലാണ് കുമരകം ടൗണ്‍ ക്ലബ് മത്സരിച്ചത്.

കുമരകം ടൗൺ ക്ലബിന്‍റെ ആവശ്യം അംഗീകരിക്കാതെ വള്ളംകളി തുടരാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ നിലപാടെടുത്തു. ഇതോടെയാണ് വലിയ പ്രതിഷേധമുണ്ടായത്.  പരാതി പറഞ്ഞിട്ട് കേൾക്കാൻ പോലും സംഘാടകസമിതി തയ്യാറായില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ഈ വര്‍ഷത്തിലെ ആദ്യത്തെ സിബിഎൽ മത്സരമാണ് ഇന്ന് താഴത്തങ്ങാടിയിൽ ആരംഭിച്ചത്. ഇതാണ് പ്രതിഷേധത്തെ തുടര്‍ന്ന് തടസ്സപ്പെട്ടത്. ഇതേ തുടര്‍ന്ന് ഹീറ്റ്സ് മത്സരത്തിനുശേഷമുള്ള മറ്റു മത്സരങ്ങളെല്ലാം നിര്‍ത്തിവെയ്ക്കുകയായിരുന്നു.

ഹീറ്റ്സ് മത്സരങ്ങളിൽ വള്ളങ്ങള്‍ ഫിനിഷ് ചെയ്ത സമയം അനുസരിച്ച് ഓരോരുത്തര്‍ക്കും പോയന്‍റ് നൽകാനും സംഘാടകര്‍ തീരുമാനിച്ചു. ആദ്യ സിബിഎൽ മത്സരം ഉപേക്ഷിച്ചുകൊണ്ടുള്ള തീരുമാനത്തിലസും കടുത്ത പ്രതിഷേധമാണ് സ്ഥലത്ത് നടന്നത്. പ്രതിഷേധത്തിനിടെ ട്രാക്ക് സംവിധാനങ്ങളും ടൈമര്‍ സംവിധാനങ്ങളും തകര്‍ന്നു. ഇതിനുപുറമെ മത്സരം നടത്താനുള്ള വെളിച്ചം ഇല്ലാത്തതും കണക്കിലെടുത്താണ് ഫൈനൽ അടക്കം ഉപേക്ഷിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

 പ്രതിഷേധിച്ച ടീമുകൾക്കെതിരെയുള്ള നടപടിയടക്കം സിബിഎൽ ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കും. സ്ഥലത്ത് പൊലീസ് തുഴച്ചിൽക്കാരും തമ്മിൽ സംഘർഷമുണ്ടായി. വേദിയിലേക്ക് കയറിയാണ് പ്രതിഷേധം. ഇവരെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെയാണ് സംഘര്‍ഷം.

മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്താൻ തീരുമാനം; ആറു സ്ഥലങ്ങളിലായി വള്ളംകളി, ആദ്യ മത്സരം നവംബര്‍ 16ന്

 

By admin