ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; പരിശീലന മത്സരത്തിനിടെ കെ എൽ രാഹുലിന് പരിക്ക്
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങാന്‍ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് തിരിച്ചടിയായി ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ പരിക്ക്. ഇന്ന് ആരംഭിച്ച ത്രിദിന പരിശീലന മത്സരത്തില്‍ യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയ രാഹുലിന്റെ കൈക്കുഴയിലാണ് പന്തുകൊണ്ട് പരിക്കേറ്റത്. പന്ത് കൊണ്ടശേഷം വേദനകൊണ്ട് പുളഞ്ഞ രാഹുല്‍ ബാറ്റിംഗ് തുടരാന്‍ ശ്രമിച്ചെങ്കിലും വേദന കാരണം ക്രീസ് വിട്ടു. പിന്നീടെത്തിയ വിരാട് കോലി വലിയ സ്കോര്‍ നേടാതെ പുറത്തായി. ഔട്ടായതിന് പിന്നാലെ നെറ്റ്സിലെത്തിയ കോലി ബാറ്റിംഗ് പരിശീലനം തുടര്‍ന്നു.
ഇന്ത്യൻ ടീം അംഗങ്ങളെ രണ്ട് ടീമായി തിരിച്ച് നടത്തുന്ന ത്രിദിന പരിശീലന മത്സരത്തില്‍ ആദ്യ ടെസ്റ്റില്‍ ഓപ്പണര്‍മാരാകുമെന്ന് കരുതുന്ന രാഹുലും ജയ്സ്വാളുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. ഷോര്‍ട്ട് ബോളുകള്‍ മികച്ച രീതിയില്‍ നേരിട്ട ജയ്സ്വാള്‍ മികവ് കാട്ടിയപ്പോള്‍ രാഹുല്‍ തുടക്കം മുതലെ പതറി. എതിര് ടീമിനായി പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണ മികച്ച പേസും ബൗണ്‍സും കണ്ടെത്തി ബാറ്റര്‍മാരെ വെള്ളംകുടിപ്പിച്ചു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നാൽ ഇന്ത്യക്കായി രാഹുലും യശസ്വിയുമാകും ആദ്യ ടെസ്റ്റില്‍ ഓപ്പണര്‍മാരായി ഇറങ്ങുക. അതിനിടെ ഇന്നലെ പരിശീലനത്തിനിടെ മധ്യനിര ബാറ്ററായ സര്‍ഫറാസ് ഖാനും പരിക്കേറ്റെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സൂചന. പരിശീലന മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും കാണികളെ പ്രവേശിപ്പിച്ച് തന്നെയാണ് മത്സരം നടന്നത്. എന്നാല്‍ സ്കോര്‍ ബോര്‍ഡില്‍ കളിക്കാരുടെ വ്യക്തിഗത സ്കോര്‍ അടയാളപ്പെടുത്തുന്നില്ല.
ഈ മാസം 22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ടെസ്റ്റിന് മുമ്പ് പരിശീലന മത്സരം കളിക്കണമെന്ന മുന്‍ താരങ്ങളും ആവശ്യം ആദ്യം ഇന്ത്യൻ ടീം നിരസിച്ചെങ്കിലും പിന്നീട് ബിസിസിഐ നിര്‍ദേശത്തെത്തുടര്‍ന്നാണ് പരിശീലന മത്സരം കളിക്കാന്‍ തയാറായത്. ഓസ്ട്രേലിയയിലുള്ള ഇന്ത്യ എ ടീം അംഗങ്ങളും പരിശീലന മത്സരത്തില്‍ കളിക്കുന്നുണ്ട്.