നാഗർകോവിൽ: പ്രതിഭാഗവുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് അഭിഭാഷകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.
തക്കല കുമാരപുരം ചരവിള സ്വദേശി അഡ്വ. ക്രിസ്റ്റോഫർ സോഫി (50) ആണ് കൊല്ലപ്പെട്ടത്. ആരൽവായ്മൊഴി ഭീമനഗരി സത്യാൻകുളക്കരയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
തിരിച്ചറിയാത്ത നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടുകരാണ് ആദ്യം കണ്ടത്. ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ആരുവാമൊഴി ഇൻസ്പെക്ടർ അൻപ് പ്രകാശും സംഘവും സ്ഥലത്തെത്തി സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ തിരുപ്പതിസാരം സ്വദേശി ഇശക്കി മുത്തു (40) അഭിഭാഷകനെ ബൈക്കിൽ കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചു. തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.
പ്രതിഭാഗവുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ അഭിഭാഷകൻ ശ്രമിച്ചുവെന്നും തന്റെ വസ്തുവിന്റെ പ്രമാണങ്ങൾ തിരികെ ചോദിച്ചപ്പോൾ നൽകിയില്ലെന്നും ഇശക്കിമുത്തു ആരോപിച്ചു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പറഞ്ഞു.