ബലാത്സംഗ പരാതി; മുൻ എസ്പി സുജിത്ത് ദാസ് അടക്കമുള്ള പൊലീസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് തടഞ്ഞു
കൊച്ചി: പൊന്നാനി ബലാത്സംഗ പരാതിയിൽ മുൻ എസ്പി സുജിത്ത് ദാസടക്കമുള്ള പൊലീസുദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു.
സർക്കിൾ ഇൻസ്പെക്ടർ വിനോദ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. നവംബർ ഒന്നിന് ഹർജി വീണ്ടും പരിഗണിക്കും. പൊലീസുദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ പൊന്നാനി മജിസ്ട്രേറ്റ് കോടതി ഇന്നലെയാണ് ഉത്തരവിട്ടത്.
സി.ഐയ്ക്കെതിരായ ബലാത്സംഗ പരാതിയിൽ എന്തുകൊണ്ട് ഇത്ര വർഷവും നടപടിയെടുക്കാതിരുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ വിമർശിച്ചിരുന്നു. 2022ൽ വീട്ടിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ പൊന്നാനി എസ്.എച്ച്.ഒ ,ഡി.വൈ.എസ്.പി ബെന്നി, മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസ് അടക്കമുള്ളവർ ബലാൽസംഗം ചെയ്തെന്നായിരുന്നു ആരോപണം.