കൊൽക്കത്ത: പശ്ചിമബംഗാളിൽ കഴിഞ്ഞ 17 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് ജൂനിയർ ഡോക്ടർമാർ. മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം.
ആർ.ജികർ മെഡിക്കൽ കോളജിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ജൂനിയർ ഡോക്ടർമാർ സമരം തുടങ്ങിയത്. മെച്ചപ്പെട്ട ജോലി സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യമേഖലയിൽ ആവശ്യപ്പെട്ടായിരുന്നു ജൂനിയർ ഡോക്ടർമാരുടെ സമരം.
ഇന്ന് പശ്ചിമബംഗാൾ സെക്രട്ടറിയേറ്റിൽ മമത ബാനർജിയും ജൂനിയർ ഡോക്ടർമാരുമായി നടന്ന ചർച്ച ലൈവ് സ്ട്രീം ചെയ്തിരുന്നു. ആരോഗ്യ സെക്രട്ടറിയെ മാറ്റുക, ആരോഗ്യമേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതായിരുന്നു സമരക്കാരുടെ പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ. എന്നാൽ, ആരോഗ്യ സെക്രട്ടറിയെ മാറ്റാനാവില്ലെന്ന് മമത ബാനർജി നിലപാടെടുത്തു.
സമരക്കാരുടെ മറ്റ് ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും മമത ബാനർജി വ്യക്തമാക്കി. സ്വന്തം ആരോഗ്യവും രോഗികൾക്ക് ലഭ്യമാക്കേണ്ട ചികിത്സയും പരിഗണിച്ച് സമരം അവസാനിപ്പിക്കണമെന്നും മമത അഭ്യർഥിച്ചു. ഡോക്ടർമാർ ഉന്നയിച്ച മറ്റ് വിഷയങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നും മമത ബാനർജി പറഞ്ഞു.