ഡൽഹി: ഉത്തർപ്രദേശിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആറ് വയസുകാരന് ദാരുണാന്ത്യം. ലഖിംപൂർ ഖേരിയിലാണ് സംഭവം.
വനംവകുപ്പിന്റെ അനാസ്ഥയാണ് വന്യജീവി ആക്രമണങ്ങൾക്ക് കാരണം എന്ന് ആരോപിച്ച് രോഷാകുലരായ നാട്ടുകാർ പൊലീസിനെ ആക്രമിച്ചു.
പിതാവിനൊപ്പം ഫാമിലേക്ക് പോയ കുട്ടിയെയാണ് പുലിപിടിച്ചത്. കരിമ്പിന് തോട്ടത്തിൽ ഒളിച്ചിരുന്ന പുലി നടന്നുവരുകയായിരുന്ന കുട്ടിയെ ആക്രമിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു.
കൂടെ ഉണ്ടായിരുന്ന പിതാവിന്റെ നിലവിളി കേട്ട് ഗ്രാമവാസികൾ ഓടിയെത്തിയെങ്കിലും പുലി കുട്ടിയെ കൊന്നിരുന്നു. സൗത്ത് ഖേരി ഫോറസ്റ്റ് ഡിവിഷനു കീഴിലെ ശാരദനഗർ ഫോറസ്റ്റ് റേഞ്ചിലാണ് സംഭവം നടന്നത്.
മുമ്പും സൗത്ത് ഖേരി ഫോറസ്റ്റ് ഡിവിഷനിലെ മുഹമ്മദി റേഞ്ചിനു കീഴിലുള്ള ഭദയ്യ ഗ്രാമത്തിൽ കർഷകനെ പുള്ളിപ്പുലി കൊന്നിരുന്നു.